ജറുസലം: ഇസ്രയേൽ -ഇറാൻ സംഘർഷത്തിൽ തനിക്കു വ്യക്തിപരമായ നഷ്ടങ്ങളുണ്ടായെന്നും മകൻറെ വിവാഹം രണ്ടാമതും മാറ്റിവയ്ക്കേണ്ടി വന്നുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തലിൽ വൻ വിമർശനം. ജനങ്ങൾ ജീവനായി നെട്ടോട്ടമോടുകയാണെന്നും അതിൻറെ ഇടയിൽ മകൻറെ വിവാഹം നീട്ടിവച്ചതു വലിയ വിഷയമാക്കി നെതന്യാഹു അവതരിപ്പിക്കുന്നതു ലജ്ജാകരമാണെന്നും ആളുകൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അതോടൊപ്പം നെതന്യാഹുവിനെ സ്വാർഥനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
നെതന്യാഹുവിന്റെ വാക്കുകൾ ഇങ്ങനെ:
‘‘വ്യക്തിപരമായ നഷ്ടങ്ങളിൽ കൂടിയാണ് നമ്മളെല്ലാം കടന്നുപോകുന്നത്. എൻറെ കുടുംബവും അതിൽനിന്നു വ്യത്യസ്തമല്ല. സുരക്ഷാ കാരണങ്ങളെ തുടർന്ന് മകൻ അവ്നീറിൻറെ വിവാഹം രണ്ടാംവട്ടമാണ് മാറ്റിവച്ചത്. ഇതു രാജ്യത്തിനായി ഞാൻ ചെയ്ത ത്യാഗമാണ്. മകൻറെ പ്രതിശ്രുത വധുവിന് ഉണ്ടായ മാനസിക വിഷമത്തിലും നിരാശയിലും എനിക്കും ഭാര്യയ്ക്കും ഖേദമുണ്ട്. നിരവധിപ്പേർ കൊല്ലപ്പെട്ടു, കുടുംബങ്ങൾ ഉറ്റവരുടെ വേർപാടിൻറെ ദുഃഖത്തിലാണ്. അതിൽ ഞാനും പങ്കുചേരുന്നു’’. ഈ കഠിന നിമിഷങ്ങളിലും പതറാതെ നിൽക്കുന്ന ധീരയെന്നു ഭാര്യ സാറയെ നെതന്യാഹു വിശേഷിപ്പിക്കുകയും ചെയ്തു. ഇതോടെ നെതന്യാഹുവിനെതിരെ വിമർശനം ഉയരുകയായിരുന്നു.
അതേസമയം കഴിഞ്ഞ നവംബറിൽ മകൻ അവ്നീറിൻറെ വിവാഹം നടത്താനാണ് നെതന്യാഹു തീരുമാനിച്ചിരുന്നത്. ഇതു മാറ്റിവയ്ക്കുകയും കഴിഞ്ഞ തിങ്കളാഴ്ച നടത്താൻ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതും മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ ഇറാൻറെ മിസൈൽ ആക്രമണത്തിൽ തകർന്ന സൊറോക്ക ആശുപത്രിയുടെ മുന്നിൽവച്ചായിരുന്നു നെതന്യാഹുവിന്റെ വിവാദ പരാമർശം. രാജ്യം കടന്നുപോകുന്ന യുദ്ധത്തിൻറെയും ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെയും യാഥാർഥ്യത്തിൽനിന്ന് അകലെയാണ് നെതന്യാഹുവെന്നും അതിനോടെല്ലാം മുഖം തിരിച്ചിരിക്കുന്ന സ്വാർഥനായ ഭരണാധികാരി മാത്രമാണെന്നും ആളുകൾ കുറിച്ചു.