മാഡ്രിഡ്: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സ്‌പെയിനിൽ സന്ദർശനം നടത്തുന്ന ഇന്ത്യയിൽനിന്നുള്ള സർവ്വകക്ഷി സംഘത്തെ നയിക്കുന്നത് ഡിഎംകെ എംപി കനിമൊഴിയാണ്. ഇതിനിടെ ഒരുപക്ഷെ വിവാദമായേക്കാവുന്ന ഒരു ചോദ്യം കഴിഞ്ഞ ദിവസം സ്‌പെയിനിൽ നടന്ന ഒരു പരിപാടിയിൽ കനിമൊഴിക്ക് നേരിടേണ്ടി വന്നു. എന്നാൽ കനിമൊഴിയുടെ മറുപടി സദസിന്റെ കൈയടി നേടുന്നതായിരുന്നു.
കഴിഞ്ഞ ദിവസം മാഡ്രിഡിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കനിമൊഴിക്ക് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നത്. ഇന്ത്യയുടെ ദേശീയ ഭാഷ ഏതെന്നായിരുന്നു സദസിൽനിന്നുയർന്ന ചോദ്യം. ‘ഇന്ത്യയുടെ ദേശീയ ഭാഷ നാനാത്വത്തിൽ ഏകത്വമാണ്.’ കനിമൊഴി മറുപടി നൽകി. തന്റെ നേതൃത്വത്തിലുള്ള ഈ പ്രതിനിധി സംഘം ലോകത്തിന് നൽകുന്ന സന്ദേശവും അതാണെന്നും കനിമൊഴി കൂട്ടിച്ചേർത്തു. കനിമൊഴിയുടെ മറുപടിക്ക് സദസിൽനിന്ന് വൻസ്വീകാര്യതയാണ് ലഭിച്ചത്.
അതേസമയം ഭാഷയെ ചൊല്ലി തമിഴ്‌നാട് സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം നിൽക്കവെയാണ് കനിമൊഴിക്ക് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നതും അതിന് മറുപടി നൽകേണ്ടി വന്നതും. കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിൽ നിന്നുള്ള ആറംഗ സംഘം തിങ്കളാഴ്ച സ്‌പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറസുമായി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പ്രയത്‌നങ്ങൾക്ക് സ്‌പെയിന്റെ ‘നിരുപാധിക പിന്തുണ’ ആൽബറസ് അറിയിച്ചതായി ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.