വാഷിങ്ടൻ: യുഎസ് അറസ്റ്റ് ചെയ്ത വെനസ്വേലൻ പ്രസിഡന്റ് മഡുറോയും ഭാര്യയും യുഎസിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലിൽ മഡുറോയെ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്ന ചിത്രം ട്രംപ് പുറത്തുവിട്ടു. കണ്ണുകെട്ടിയ നിലയിലാണ് വെനസ്വേലൻ പ്രസിഡന്റ്.
അതേസമയം അധികാര കൈമാറ്റം നടക്കുന്നതുവരെ വെനസ്വേലയുടെ ഭരണം യുഎസ് നിയന്ത്രിക്കുമെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നീതി നടപ്പിലാക്കുന്നതിനു വേണ്ടി ശക്തമായ ആക്രമണമാണ് യുഎസ് നടത്തിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിനോടാണ് ഈ ആക്രമണത്തെ ട്രംപ് ഉപമിച്ചത്. യുഎസ് വെനസ്വേലയിൽ നടത്തിയതുപോലൊരു ആക്രമണം നടത്താൻ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസുമായുള്ള സഹകരണം വെനസ്വേലയെ ധനികരാക്കുമെന്നും ട്രംപ്.
അതുപോലെ ലഹരിമരുന്നുകൾ യുഎസിലേക്ക് കടത്തുന്നതിൽ ഉത്തരവാദി മഡുറോ ആണെന്നും ട്രംപ് ആവർത്തിച്ചു. ഇക്കാര്യം നേരത്തെ മഡുറോ നിഷേധിച്ചിരുന്നു. വെനസ്വേലയിലെ എണ്ണ വ്യവസായം ഒരു പരാജയമാണെന്നും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ ശരിയാക്കാനും രാജ്യത്തിനു വേണ്ടി പണം സമ്പാദിക്കാനും വലിയ യുഎസ് കമ്പനികൾ അവിടേക്ക് പോകാൻ ഒരുങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. ആവശ്യമെങ്കിൽ വെനസ്വേലയിൽ കൂടുതൽ വലുതായ രണ്ടാമത്തെ ആക്രമണം നടത്താൻ അമേരിക്ക തയാറാണെന്നും ട്രംപ് പറഞ്ഞു.
മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷൻ ഷോ കാണുന്നതുപോലെയാണ് രാത്രിയിൽ താൻ കണ്ടതെന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞിരുന്നു. വെനസ്വേലയിലെ സൈനിക നടപടിക്കായി കാലാവസ്ഥ മെച്ചപ്പെടുന്നതിന് നാല് ദിവസം താൻ കാത്തിരുന്നതായി ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. മഡുറോയെ പിടികൂടിയ യുഎസ് സൈന്യത്തിൽ ചിലർക്ക് പരുക്കുകൾ സംഭവിച്ചെന്നും മരണമുണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ, വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് റഷ്യയിലെത്തി ചർച്ചകൾ നടത്തി. ലഹരിമരുന്നു കടത്തും ആയുധ ഇടപാടും അടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾ ചുമത്തി മഡുറോയെ യുഎസിൽ വിചാരണ ചെയ്തേക്കുമെന്നു വിവരം കിട്ടിയതായി റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് ലീയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ലീ ഇതു വെളിപ്പെടുത്തിയത്.
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.50 ഓടെയാണ് കാരക്കാസിൽ യുഎസിന്റെ ബോംബ് ആക്രമണങ്ങളുണ്ടായത്. മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെളിപ്പെടുത്തിയത്. സൈനിക നടപടികളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും യുഎസ് സൈന്യത്തിലെ തീവ്രവാദവിരുദ്ധ വിഭാഗമായ ഡെൽറ്റ ഫോഴ്സാണ് ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാരക്കാസിൽ സ്ഫോടനങ്ങൾക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു. സ്ഫോടനത്തിന്റെതെന്നു സംശയിക്കപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തലസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള ലാ കാർലോട്ട സൈനിക വിമാനത്താവളവും പ്രധാന സൈനിക താവളമായ ഫ്വേർട്ടെ ടിയുനയും ഉൾപ്പെടെ ആക്രമിക്കപ്പെട്ടതായാണ് വിവരം. മിറാൻഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലും ആക്രമണം ഉണ്ടായെന്നും സൈനിക, സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായും വെനസ്വേല അറിയിച്ചു. പിന്നാലെ രാജ്യത്ത് സായുധസേനയെ വിന്യസിക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.













