തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ അമ്മ അനീഷ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ അനീഷ ശുചിമുറിയിൽ കുഞ്ഞുങ്ങളെ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പോലീസ് വെളിപ്പെടുത്തുന്നു.
അതേസമയം വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും ഗർഭം മറച്ചുവയ്ക്കാൻ വയറിൽ തുണി വരിഞ്ഞുമുറുക്കി കെട്ടിവച്ചു. അതുപോലെ പ്രസവകാലം മറച്ചുപിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. ആദ്യ കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇത് കണ്ടതിനാൽ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിൻ ചുവട്ടിൽ കുഴിച്ചിട്ടു.
അതേസമയം ആദ്യ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങളിൽ നിന്ന് മരണകാരണം കണ്ടെത്തുക വെല്ലുവിളിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊലപാതകം നടന്ന് നാലുകൊല്ലം കഴിഞ്ഞതിനാൽ അവശിഷ്ടങ്ങൾ കണ്ടെത്തുക എന്നതും വെല്ലുവിളിയാണ്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ അടയാളങ്ങൾ കണ്ടെത്തുകയാണ് പ്രയാസം. ഇക്കാര്യത്തിൽ വിദഗ്ധ അഭിപ്രായം തേടിയിരിക്കുകയാണ് പോലീസ്. കുഞ്ഞുങ്ങളെ സംസ്കരിച്ച കുഴി തുറന്ന് പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. പ്രതികളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.