തിരുവനന്തപുരം: മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക- ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം അനുഭവപ്പെട്ടുതുടങ്ങി. വടക്കോട്ടു നീങ്ങുന്ന ന്യൂനമർദം അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ അടുത്ത നാലു ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാനാണ് സാധ്യത. വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ആഴ്ചയോടെ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴിയും തുടർന്ന് ന്യൂനമർദവും രൂപപ്പെടുന്നത്തോടെ കേരളത്തിൽ പരക്കെ കാലവർഷം ശക്തി പ്രാപിച്ചേക്കും.
ചക്രവാതച്ചുഴി ശക്തിപ്പെട്ടാൽ അതു ന്യൂനമർദമാകും. കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. മർദ വ്യതിയാനം കാരണം ചാക്രിക രീതിയിൽ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. അന്തരീക്ഷത്തിൽ വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് മർദവ്യത്യാസം മൂലം ചക്രം പോലെ കറങ്ങും. ഘടികാര ദിശയിലും എതിർഘടികാരദിശയിലും ഈ കറക്കം ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് എതിർഘടികാരദിശയിലും ആണ് ഉണ്ടാകുക.
ഭൂമിയുടെ കറക്കം കൊണ്ടുണ്ടാകുന്ന കൊറിയോലിസ് ബലമാണ് അർധഗോളങ്ങളിൽ ഇത്തരത്തിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. എന്നാൽ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണം എന്നില്ല. ചക്രവാതച്ചുഴി ന്യൂനമർദമാകുകയും അത് പിന്നീട് ഡിപ്രഷൻ അഥവാ തീവ്ര ന്യൂനമർദമാകുകയും പിന്നാലെ ഡീപ് ഡിപ്രഷൻ അഥവാ അതിതീവ്ര ന്യൂനമർദമാകുകയും ചെയ്താൽ ചുഴലിക്കാറ്റ് രൂപപ്പെടും.