തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാർ ഉൾപ്പെടെ രണ്ട് മുൻ പ്രസിഡന്റുമാർ അറസ്റ്റിലായതിന് പിന്നാലെ സിപിഎമ്മിനും ഇടതുമുന്നണിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. യഥാർത്ഥ സൂത്രധാരന്മാർ മന്ത്രിമാരും സിപിഎമ്മിന്റെ ഉന്നത നേതാക്കളുമാണെന്നും ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്നും അദ്ദേഹം പറഞ്ഞു.
ഈ കൊള്ളയിലെ കിങ്പിൻ എന്നത് മന്ത്രിമാർ തന്നെയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലുള്ളവരെ ഊട്ടി വളർത്തിയത് ഈ മന്ത്രിമാരാണ്. ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയ ഈ സംഭവം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ്. ഇടതുപക്ഷത്തിന് സ്വർണത്തോടുള്ള പ്രിയം സ്വർണക്കള്ളക്കടത്തിൽ നിന്ന് ഇപ്പോൾ ക്ഷേത്രസ്വർണം കൊള്ളയടിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു. തീർത്ഥാടകരുടെ ക്ഷേമത്തിലല്ല, മറിച്ച് അവിടുത്തെ സമ്പത്ത് എങ്ങനെ കൊള്ളയടിക്കാം എന്നതിലാണ് സർക്കാരിന് താല്പര്യം. അതുകൊണ്ടാണ് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ സർക്കാർ ഭക്തരെ വലയ്ക്കുന്നത്.
“ഉപ്പുതിന്നവൻ വെള്ളം കുടിക്കും” എന്നാണ് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്. അത് വളരെ ശരിയാണ്. ഇനിയും ഒരുപാട് പേർക്ക് വെള്ളം കുടിക്കേണ്ടി വരും. യഥാർത്ഥ കുറ്റവാളികളായ മന്ത്രിമാരെയും ഉന്നത നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പ്രതിപക്ഷം ഈ പോരാട്ടം തുടരുക തന്നെ ചെയ്യും. ചെന്നിത്തല പറഞ്ഞു.


















































