നിലമ്പൂർ: നവകേരള സദസിന് പിരിവിട്ടാണ് പൈസ കണ്ടെത്തിയതെന്ന് പിവി അൻവർ. ആ വകയിൽ എനിക്ക് 50 ലക്ഷം കടംവന്നു. നിയോജക മണ്ഡലം കമ്മിറ്റികൾക്കായിരുന്നു പണപ്പിരിവിന്റെ ചുമതല. കരാറുകാരിൽനിന്ന് മന്ത്രി റിയാസ് നേരിട്ട് പണം പിരിച്ചു. ബലമായാണ് പണം പിരിച്ചത്. കോടിക്കണക്കിനു രൂപയുടെ പണപ്പിരിവ് നടത്തി. ഇതിനെല്ലാം തെളിവുകൾ പുറത്തുവിടും. കരാറുകാരെ ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അൻവർ പറഞ്ഞു.
എന്നെ വ്യക്തിഹത്യ നടത്തിയാൽ അതേരീതിയിൽ തിരിച്ചടിക്കും. എനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് മന്ത്രി റിയാസും ആര്യാടൻ ഷൗക്കത്തുമാണ്. വ്യക്തിഹത്യ നടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് വിഡി സതീശൻ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടൻ ഷൗക്കത്ത് ആയാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽനിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും. ഇവയൊക്കെ പുറത്തുവിട്ടാൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല. ഇതൊരു മുന്നറിയിപ്പായി പറയുകയാണെന്നും ഒരു പരിധികഴിഞ്ഞാൽ പ്രതിരോധിക്കേണ്ടിവരുമെന്നും അൻവർ പറഞ്ഞു.
അതേസമയം തന്നെ വഞ്ചകനെന്ന് വിളിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറയുമെന്ന് അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കറിവേപ്പില പരാമർശത്തിനും അദ്ദേഹം മറുപടി പറഞ്ഞു. തന്നെ യുഡിഎഫ് കറിവേപ്പിലയാക്കുമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ ആര് വിവരം നൽകിയെന്ന് അദ്ദേഹം ചോദിച്ചു. തന്നെ മുന്നണിയിൽ എടുത്താൽ പറവൂരിൽ തോൽപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിഡി സതീശനെ ദൂതൻ അറിയിച്ചു. അതുകൊണ്ടാണ് തന്നെ മുന്നണിയിൽ എടുക്കാത്തതെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിൽ മത്സരിക്കുമെന്ന് അൻവർ ഇന്നലെ അറിയിച്ചതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഉപതിരഞ്ഞെടുപ്പിൽ ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയായി മത്സരിക്കാൻ പി.വി. അൻവർ തീരുമാനിക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് മുന്നണിയെ പിന്തുണയ്ക്കും. മൂന്നാം മുന്നണി രൂപീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. കാർഷികം, തൊഴിൽ, വ്യാപാരം, സാമൂഹിക-സാംസ്കാരിക മേഖലയിൽ നിന്നുള്ള സംഘടനകൾ തനിക്ക് പിന്തുണ അറിയിച്ചതായി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.