തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ (18) ആണ് മരിച്ചത്.
വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിലാണ് അനുഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീയുള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നു പറഞ്ഞ് അച്ഛന്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി.
സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛന്‍ നേശമണിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്‌നം ഉണ്ടായിരുന്നെന്നും അവിടുത്തെ മരുമകള്‍ അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി വന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്‌നമെന്നും പൊലീസ് പറഞ്ഞു.
ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി അനുഷ ക്ലാസ് തുടങ്ങുന്നതു കാത്തിരിക്കെയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. സഹോദരി: ആരതി.