തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു അപകടമുണ്ടായ സംഭവത്തിൽ നടപടിയുമായി കേന്ദ്രം. സംഭവത്തിൽ നിർമ്മാണ കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിന്റേതാണ് നടപടി. അതേസമയം കൂടുതൽ കരാർ കമ്പനിക്കെതിരെ നടപടിയുണ്ടായേക്കും.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സർവ്വീസ് റോഡിലേക്ക് പതിച്ചത്. അപകടത്തിൽ പരുക്കേറ്റ യാത്രക്കാർ ചികിത്സയിലാണ്. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 21 നാണ് ഡൽഹി ഐഐടി പ്രൊഫസർ ജി വി റാവു മേൽനോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്.
നിർമ്മാണ ചുമതല കെഎൻആർ കൺസ്ട്രക്ഷൻസിനും കൺസൾട്ടൻസി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ കമ്പനികളിൽ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പ്രൊജക്ട് മാനേജർ അമർനാഥ് റെഡ്ഡി, കൺസൾട്ടന്റ് ടീം ലീഡർ രാജ്കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.