ടെഹ്‌റാൻ: അമേരിക്കകൂടി ഇസ്രയേലിനൊപ്പം അണി ചേർന്നതോടെ ആക്രമണം കൂടുതൽ കടുപ്പിച്ച് ഇറാൻ. ഇസ്രയേലിനെതിരെ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹർ 4 മിസൈൽ പ്രയോഗിച്ചുവെന്ന് വിവരം. 2017ലാണ് ഇറാൻ ഖോറാംഷഹർ മിസൈലുകൾ അവതരിപ്പിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മിസൈലാണ് ഖോറാംഷഹർ 4. മാത്രമല്ല നാശത്തിന്റെ വ്യാപ്തി വർധിപ്പിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്. അതുപോലെ ഇറാൻെറ കൈവശമുള്ളതിൽ വച്ച് ഏറ്റവും വലിയ മിസൈലും ഖൊറംഷഹർ-4 ആണ്. ഇറാനിയൻ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിലുള്ളതെന്നാണ് ഈ മിസൈൽ പ്രയോഗിച്ചുവെന്നുള്ള സൂചന. ഞായറാഴ്ച നടത്തിയ ആക്രമണത്തിന് ഈ മിസൈൽ ഉപയോഗിച്ചതായി ഇറാൻ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.
1980കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ കനത്ത പോരാട്ടത്തിന് വേദിയായ ഇറാൻ നഗരത്തിന്റെ പേരാണ് മിസൈലിന് നൽകിയിരിക്കുന്നത്. ഖൈബർ എന്ന പേരിലും ഈ മിസൈൽ അറിയപ്പെടുന്നുണ്ട്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ ഖോറാംഷഹർ ഉപയോഗിച്ചത്.
അതേസമയം യുഎസ് നടപടിക്ക് ശേഷം ഇറാൻ കുറഞ്ഞത് 40 മിസൈലുകളെങ്കിലും വിക്ഷേപിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിൻറെ തീര–മധ്യ പ്രദേശങ്ങളിലും, ഡാൻ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകർന്നതിൻറെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇവയിൽ ചില മിസൈലുകൾ ഇസ്രയേലിൽ ശക്തമായ പ്രഹരം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ടെൽ അവീവിലെ ഒരു സിവിലിയൻ പ്രദേശം, ഷോപ്പിങ് സെന്റർ, ബാങ്ക്, സലൂൺ എന്നിവയുൾപ്പെടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.