പ്രമുഖ ശീതളപാനീയ, മൊബൈൽ നിർമാണ കമ്പനികളുടെ പേരിൽ നിക്ഷേപക തട്ടിപ്പെന്നു മുന്നറിയിപ്പുമായി കേരളാ പോലീസ്. കമ്പനികളുടെ യഥാർത്ഥ പേരും ലോഗോയുമാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരിൽ സുഹൃത്തുക്കളിൽ അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിൻറെ ആരംഭം.
ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകയും ചെയ്യും. തുടർന്ന് കമ്പനിയിൽ നിക്ഷേപം നടത്തുന്നതിനും ലാഭം ലഭിക്കുന്നതിനും പ്രമുഖ കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ കമ്പനിയുടെ ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കുവാൻ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുകൊണ്ട് പ്രേരിപ്പിക്കുന്നു.
തുടക്കത്തിൽ ലാഭവിഹിതം എന്ന പേരിൽ ചെറിയ തുകകൾ നൽകുന്നു. തുടർന്ന് തട്ടിപ്പുകാർ ഈ ആപ്പ് മുഖാന്തിരം നിക്ഷേപം നടത്തുന്നതിന് പുറമെ കൂടുതൽ ആളുകളെ ചേർക്കുന്നതിലൂടെ ഒരു നിശ്ചിത ശതമാനം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിക്കുന്നു. മണി ചെയിൻ മാതൃകയിലാണ് തട്ടിപ്പ് നടത്തുന്നത്. പരാതിക്കാർ പണം മടക്കി ആവശ്യപ്പെടുമ്പോൾ ടാക്സ് കാർഡ്, സെക്യൂരിറ്റി കീ എന്നീ പേരിൽ കൂടുതൽ തുക ആവശ്യപ്പെടുകയും ചെയ്യും.
ഇത്തരത്തിൽ അമിത ലാഭം വാഗ്ദാനം നൽകിയുള്ള ജോലി വാഗ്ദാനങ്ങളിലോ, ഓൺലൈൻ നിക്ഷേപങ്ങളിലോ പൊതുജനങ്ങൾ ഇടപാടുകൾ നടത്താതിരിക്കുക. ഇത്തരം തട്ടിപ്പുകൾക്ക് യഥാർത്ഥ കമ്പനിയുമായി യാതൊരുവിധ ബന്ധവും ഇല്ല. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ നിക്ഷേപവുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമ പരസ്യങ്ങളും/ ലിങ്കുകൾ /ആപ്പുകൾ എന്നിവ പൂർണമായും അവഗണിക്കുക. ഇനി ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ഇരയാവുകയോ ചെയ്താൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ,https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികൾ നൽകാം.