ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയ (എൻഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയിൽ പങ്കാളിയാകാൻ ധാരണാ പത്രത്തിൽ ഒപ്പുവച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ‘സംസ്ഥാനത്തുടനീളം പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച കേരള സർക്കാരിന് അഭിനന്ദനങ്ങൾ’ എന്ന് കേന്ദ്ര വിഭ്യാസ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.
. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020ന് അനുസൃതമായി, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, അനുഭവങ്ങളിലൂടെയുള്ള പഠനം, നൈപുണ്യ വികസനത്തിന് ഊന്നൽ എന്നിവ നൽകി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ, കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് ഇതൊരു വലിയ മുന്നേറ്റമാണ്. നൂതനാശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാർത്ഥികളെ ശോഭനമായ ഭാവിക്കായി ഒരുക്കുകയും ചെയ്യുന്ന ഗുണമേന്മയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ വിദ്യാഭ്യാസം നൽകാൻ നമ്മൾ ഒരുമിച്ച് പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേരളത്തെ അഭിന്ദിച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു.
അതേസമയം മന്ത്രിസഭയിലും എൽഡിഎഫിലും സിപിഐ ഉയർത്തിയ കടുത്ത എതിർപ്പ് വകവെക്കാതെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. കരാർ ഒപ്പിട്ടതോടെ സംസ്ഥാനത്തെ നൂറ്റമ്പതോളം സ്‌കൂളുകൾ പിഎം-ശ്രീയായി മാറും. ദേശീയവിദ്യാഭ്യാസ നയമനുസരിച്ചുള്ള പാഠ്യപദ്ധതി പിന്തുടരണമെന്നാണ് പിഎം-ശ്രീ മാർഗരേഖയിലെ വ്യവസ്ഥ.


















































