തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനം സർക്കാരിനെ വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനും. സിപിഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു.
ഈ വിജയത്തിൽ എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫാണെന്ന് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. കുറെ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ല. അത് സാമൂഹിക പ്രാധാന്യമുള്ള പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണെന്നും സതീശൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ഉറപ്പിച്ചു പറഞ്ഞു. ഒരു നല്ല വാർത്താസമ്മേളനം നടത്തി രാഷ്ട്രീയം മനസിലാക്കുമെന്നും വാക്ക് വാക്കാണെന്നു അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എംഎം മണി ജനങ്ങളെ ആക്ഷേപിച്ച് പോസ്റ്റിട്ടു. മുഖ്യമന്ത്രിയടക്കം മുതിർന്ന നേതാക്കളുടെ മനസിലിരിപ്പാണ് എംഎം മണിയുടെ വിവാദ പോസ്റ്റെന്നും സതീശൻ കുറ്റപ്പെടുത്തി.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ കുതിപ്പുമായാണ് യുഡിഎഫ് മുന്നേറുന്നത്. ആറിൽ നാല് കോർപ്പറേഷനുകളിലും യുഡിഎഫ് ഭരണം പിടിച്ചു. കൊച്ചി, തൃശ്ശൂർ കോർപ്പറേഷനുകൾ യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് കോട്ട തകർത്ത് കൊല്ലത്ത് ചരിത്രജയമാണ് യുഡിഎഫ് നേടിയത്. കണ്ണൂരിലും തിളക്കമാർന്ന വിജയമാണ് യുഡിഎഫിന്. ഇരിക്കൂർ നിയോജകമണ്ഡലത്തിൽ ഒൻപത് തദ്ദേശ സ്ഥാപനങ്ങളിൽ എട്ടിലും യു ഡിഎഫ് ഉജ്ജ്വല വിജയം നേടി. ചെങ്ങളായി നേരിയ ഭൂരിപക്ഷത്തിന് എൽഡിഎഫ് പിടിച്ചെടുത്തു,



















































