കൊച്ചി: കവർപേജിൽ പുകവലിച്ചുകൊണ്ടുള്ള ചിത്രം ഉൾപ്പെടുത്തിയതിന്റെ പേരിൽ അരുന്ധതി റോയിയുടെ പുസ്തകം ‘മദർ മേരി കംസ് ടു മി’യുടെ വിൽപന തടയില്ലെന്ന് ഹൈക്കോടതി. വിൽപന തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി തള്ളിയ കോടതി പൊതുതാൽപര്യ ഹർജി സ്വന്തം പബ്ലിസിറ്റിക്കുവേണ്ടിയും വ്യക്തിപരമായ അധിക്ഷേപം ലക്ഷ്യമാക്കിയും നൽകാനുള്ളതല്ലെന്നും ചൂണ്ടിക്കാ.ട്ടി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
വിൽപന തടയണമെന്നാവശ്യപ്പെട്ട് അഡ്വ. രാജസിംഹനാണ് ഹൈക്കോടതിയെ സമീപിച്ചത്. എഴുത്തുകാരി പുക വലിക്കുന്ന ചിത്രമുള്ള കവർപേജിൽ ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്നു മുന്നറിയിപ്പ് നൽകാത്തത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് അഡ്വ. രാജസിംഹൻ കോടതിയെ സമീപിച്ചത്. പുകവലി നിയന്ത്രണത്തിനുള്ള ‘കോട്‌പ’ നിയമ പ്രകാരം പരാതികൾ പരിഗണിക്കാൻ വിദഗ്ധ സ്റ്റിയറിങ് കമ്മിറ്റിയുണ്ടെന്നും അവിടെ സമീപിക്കാതെ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നെന്നും കോടതി പറഞ്ഞു. പുസ്തകത്തിലെ നിരാകരണക്കുറിപ്പ് ഉൾപ്പെടെയുള്ള വസ്തുതകളും നിലവിലെ നിയമവും പരിഗണിക്കാതെയാണ് ഹർജിക്കാരൻ പൊതുതാൽപര്യ ഹർജിയുമായി കോടതിയെ സമീപിച്ചത് എന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.