കൊച്ചി: സർക്കാർ ജീവനക്കാർ സ്പാർക്ക് പോർട്ടലിൽ (SPARK) നൽകിയ വിവരങ്ങളിൽനിന്ന് നിയമവിരുദ്ധമായി ഫോൺ നമ്പറുകൾ ശേഖരിച്ച് സർക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരത്തിനായി ഉപയോഗിച്ചെന്നുകാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും മലപ്പുറം കെ.ടി.എം. കോളേജ് അസോ. പ്രൊഫസ്സറുമായ ഡോ. പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ കെ.എം എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഹർജി കോടതി നാളെ പരിഗണിക്കും.
കഴിഞ്ഞദിവസമാണ് കേരളത്തിലെ സർക്കാർ, അർദ്ധസർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സന്ദേശം ലഭിച്ചത്. ഡി.എ വർധന, ശമ്പള പരിഷ്‌കരണം, വീട് വായ്പ തുടങ്ങി വിവിധ സർക്കാർ നടപടികൾ ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശം. സർക്കാരിന്റെ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്ട്ടിട്ടുള്ള വ്യക്തികൾക്കും സംരംഭകർക്കും ആനുകൂല്യങ്ങൾ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചിരുന്നു. വ്യക്തികളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും അവരുടെ അനുമതി കൂടാതെ ശേഖരിച്ചാണ് പ്രചാരണം നടത്തിയതെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനല്ല വ്യക്തികളുടെ വിവരം സർക്കാരിന്റെ പ്രൊജക്റ്റുകൾക്ക് നൽകുന്നതെന്നും, സ്പാർക്ക് സോഫ്റ്റ്‌വെയറിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിവരങ്ങൾ മാറ്റിയെങ്കിൽ അത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് സർക്കാർ നീക്കമെന്നും ഹർജിയിൽ ആരോപണമുണ്ട്. ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാകും ഹാജരാവുക.
















































