ബെംഗളൂരു: സൈബർ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടമായതോടെ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. കർണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തൻ നസ്രേത് (82), ഭാര്യ ഫ്ലേവിയ(79) എന്നിവരാണ് മരിച്ചത്. സൈബർ തട്ടിപ്പിനിരയായി ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു ഇരുവരും. തട്ടിപ്പുകാർ മണിക്കൂറുകളോളം ഇരുവരെയും ഡിജിറ്റൽ അറസ്റ്റ് ചെയ്തുവെന്നുമുള്ള വിവരവും പുറത്തുവരുന്നുണ്ട്.
ദമ്പതികൾ തട്ടിപ്പുകാരിൽ നിന്ന് പണം തിരിച്ചു കിട്ടാൻ ഇവർ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഡീഗോ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ സൈബർ ഇക്കണോമിക് ആൻഡ് നർകോർട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു.