കൊച്ചി: അഴിമതിക്കെതിരെ പ്രതികരിച്ചതിന് പ്രതികാരനടപടി നേരിട്ട ജോളി മധു മരിക്കുന്നതിന് മുന്‍പ് എഴുതിയ മുഴുവിപ്പിക്കാത്ത കത്തിലെ വരികള്‍ ഇപ്രകാരമാണ്. ‘സര്‍, നമ്മുടെ ചെയര്‍മാനോട് സംസാരിക്കാന്‍ എനിക്ക് പേടിയാണ്, അതിനുള്ള ധൈര്യവും എനിക്കില്ല. എന്നെ കൊണ്ട് സാധിക്കില്ല. കൃത്യമായും തൊഴിലിടത്തെ പീഡനമാണ് എന്‍റെ കേസില്‍ സംഭവിച്ചതെന്ന് വ്യക്തമാണ്. അതെന്‍റെ ആരോഗ്യത്തിനും ജീവനും തന്നെ ഭീഷണിയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ കരുണയ്ക്കായി അഭ്യര്‍ഥിക്കുകയാണ്. എന്‍റെ പരാതി ദയവ് ചെയ്ത് ഒരിക്കല്‍ കൂടി പരിഗണിക്കുകയും കുറച്ച് കാലം കൂടി ഇവിടെ തുടരാന്‍ അനുവദിക്കുകയും വേണം’, ഇംഗ്ലിഷിലുള്ള, മുഴുമിപ്പിക്കാത്ത കത്തിലെ വരികൾ ഇങ്ങനെ പോകുന്നു.
ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ജോളി ബോധരഹിതയാകുന്നത്. പരസ്യമായി ജോളി മാപ്പുപറയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് നിലവിലെ സെക്രട്ടറിക്ക് നല്‍കാന്‍ എഴുതിയ കത്താണ് ഇപ്പോള്‍ നൊമ്പരമാകുന്നത്. തനിക്ക് ബഹുമാനപ്പെട്ട ചെയര്‍മാനെതിരെ സംസാരിക്കാന്‍ ഭയമാണെന്നും ധൈര്യമില്ലെന്നും തൊഴിലിടത്തെ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നത് വ്യക്തമാണെന്നും ജോളി പൂര്‍ത്തിയാക്കാതെ പോയ കത്തില്‍ പറയുന്നു.
കൊച്ചി പാലാരിവട്ടം സ്വദേശിയാണ് ജോളി. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെ കുടുംബം പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങളായി കയര്‍ബോര്‍ഡ് ഓഫിസില്‍ പല അഴിമതിയും നടക്കുന്നുണ്ട്. ജോളി അതിന് കൂട്ടുനില്‍ക്കാതിരുന്നതിനെ തുടര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം പറയുന്നു. സെക്ഷന്‍ ഓഫിസറായിരുന്ന ജോളിയുടെ മുന്നിലേക്ക് അഴിമതിയുടെ പല ഫയലുകളും എത്തിയിരുന്നെന്നും ഇത് പാസാക്കി കൊടുക്കാന്‍ വിസമ്മതിച്ചതാണ് നടപടികള്‍ക്ക് കാരണമെന്നും സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. കാന്‍സര്‍ അതിജീവിത കൂടിയായ ജോളിക്ക് കടുത്ത മാനസിക സമ്മര്‍ദമാണ് നേരിടേണ്ടി വന്നതെന്നും കുടുംബം ആരോപിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ജനുവരി 31ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജോളി ഫെബ്രുവരി രണ്ടിനാണ് മരിച്ചത്.