കോഴിക്കോട്: പഹൽഗാം ഭീകരാക്രമണം നടന്നപ്പോൾ ജമാ അത്തെ ഇസ്‌ലാമി അപലപിച്ചില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ആരോപണത്തിനെതിരേ നിയമനടപടിയുമായി സംഘടന. വർഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാൻ എം.വി ഗോവിന്ദനും സഖാക്കളും പച്ചക്കള്ളമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ വ്യക്തമാക്കി.
‘പഹൽഗാമിൽ ഭീകരാക്രമണം നടന്നപ്പോൾ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചില്ലെന്നുള്ള ശുദ്ധ അസംബന്ധമാണ് ഇപ്പോൾ പാർട്ടി സെക്രട്ടറി എഴുന്നെള്ളിച്ചിരിക്കുന്നത്. സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്. മുസ്ലിം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടർച്ചയാണ് പാർട്ടിസെക്രട്ടറിയുടെ ഈ പ്രസ്താവനയും.
മുസ്ലിം സമുദായത്തെയും സംഘടനകളെയും അപരവത്കരിക്കുകയും ഭീകരവത്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തിൽ സിപിഎം ഓരോ തെരഞ്ഞെടുപ്പുകളിലും ഉയർത്തുന്നത്. ഇസ്ലാമോഫോബിയ നാൾക്കുനാൾ കേരളത്തിൽ ബലപ്പെട്ടുവരുന്നതിൽ സിപിഎം നൽകുന്ന സംഭാവന വളരെ വലുതാണ്’, എം.വി. ഗോവിന്ദന്റെ ആരോപണത്തിന് മറുപടി നൽകിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ ഷിഹാബ് പൂക്കോട്ടൂർ വ്യക്തമാക്കി. കൂടാതെ പഹൽഗാമിൽ ഭീകരാക്രമണം നടന്ന ഉടനെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീർ സയ്യിദ് സആദതുല്ലാഹ് ഹുസൈനി നടത്തിയ പ്രസ്താവനയും ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രണത്തിൽ പ്രതിഷേധിക്കാത്ത, അതിനെതിരേ നിലപാട് സ്വീകരിക്കാത്ത ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അത് ജമാ അത്തെ ഇസ്‌ലാമിയാണ് എന്നായിരുന്നു എം.വി. ഗോവിന്ദൻ പറഞ്ഞത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെ വിമർശിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.