ടെൽ അവീവ്: ഏറ്റവും അപകടകാരിയായ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ വഹിച്ചുകൊണ്ടുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായി ഇസ്രയേലി പ്രതിരോധ സേന. ഇറാന്റെ ഈ ആക്രമണം രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാക്കുന്നുവെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിലോമീറ്ററുകൾ വ്യാപിച്ച് കനത്ത നാശനഷ്ടം ഉണ്ടാക്കാനും സാധിക്കുന്നവയാണ് ക്ലസ്റ്റർ ബോംബുകൾ.
ക്ലസ്റ്റർ ബോംബ് മിസൈലുകളുടെ വാർഹെഡ് താഴേക്കിറങ്ങുമ്പോൾ തുറക്കുകയും ഏകദേശം 2.5 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുള്ള 20 ചെറിയ ബോംബുകളായി മാറി ഏകദേശം 8 കിലോമീറ്റർ ചുറ്റളവിൽ ചിതറുകയും ചെയ്യുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്.
അതേസമയം ഇപ്പോൾ നടക്കുന്ന യുദ്ധത്തിലും 2025 ജൂണിലെ യുദ്ധത്തിലും ഇസ്രയേലിലേക്ക് ഇറാൻ നിരവധി തവണ ക്ലസ്റ്റർ ബോംബ് വിക്ഷേപിച്ചതായി ഐഡിഎഫ് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുപോലെ യെമനിലെ ഹൂതികളും കഴിഞ്ഞ വർഷം ഇസ്രായേലിലേക്ക് ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ ഉപയോഗിച്ച് നിരവധി മിസൈലുകൾ വിക്ഷേപിച്ചതായി ഐഡിഎഫ് പറയുന്നു. ഈ ആയുധങ്ങളുടെ കടന്നുവരവ് സംഘർഷത്തിന്റെ ഗതി മാറ്റുമെന്ന് സൈനിക വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഒരു പ്രത്യേക സ്ഥലത്ത് ഒറ്റ സ്‌ഫോടനം നടക്കുന്നതിനു പകരം, ക്ലസ്റ്റർ വാർഹെഡുകൾക്ക് വിശാലമായ മേഖലയിലുടനീളം നിരവധി ചെറിയ സ്‌ഫോടനങ്ങൾ നടത്തുമ്പോൾ സാധാരണക്കാർക്കുള്ള അപകട സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം ഇറാൻ ഈ കഴിവ് എങ്ങനെ വികസിപ്പിച്ചെടുത്തു എന്ന ചോദ്യം ഇസ്രയേലിനും യുഎസിനും മുന്നിലുണ്ട്. റഷ്യയിൽ നിന്നോ, ചൈനയിൽ നിന്നോ സൈനിക സാങ്കേതിക കൈമാറ്റം നടന്നിരിക്കാമെന്നാണ് ഇസ്രയേൽ സംശയിക്കുന്നത്.
അതേസമയം ഫെബ്രുവരി 28 മുതൽ, ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ ഇസ്രായേലിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെടുകയും 1,000-ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്ലസ്റ്റർ ബോംബാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊട്ടാത്ത യുദ്ധോപകരണങ്ങൾ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു ഗ്രാഫിക് മുന്നറിയിപ്പ് ഇസ്രായേൽ സൈന്യം പുറത്തിറക്കിക്കഴിഞ്ഞു.
ശനിയാഴ്ച മുതൽ ഇറാൻ ഇസ്രായേലിന് നേരെ കുറഞ്ഞത് അഞ്ച് ക്ലസ്റ്റർ മിസൈലുകൾ തൊടുത്തുവിട്ടിട്ടുണ്ടെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറയുന്നത്. അത്തരം രണ്ട് മിസൈലുകൾ ചൊവ്വാഴ്ച ഇസ്രായേലിന്റെ മധ്യഭാഗത്തേക്ക് പതിച്ചു. ഈ ആക്രമണങ്ങൾ വിവിധ സ്ഥലങ്ങളിൽ നാശനഷ്ടങ്ങളും പരുക്കുകളും വരുത്തിയതായും അധികൃതർ പറഞ്ഞു.
مشهد جديد يوثق الضربات الصاروخية الإيرانية على مواقع الاحتلال في فلسطين. pic.twitter.com/Dw5m9PiSj3
— شبكة قدس الإخبارية (@qudsn) March 1, 2026

















































