ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കം കടൽക്കൊള്ളയാണെന്ന് ഇറാൻ സായുധസേന. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നും ഐആർജിസി വക്താവ് മുന്നറിയിപ്പ് നൽകി.
ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഇറാനുമേലുള്ള പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ (കിഴക്കൻ സമയം) ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്താൻ തുടങ്ങും. ഇറാനിയൻ തുറമുഖങ്ങൾക്കും ഉപരോധമുണ്ട്.
‘ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെ ഈ ഉപരോധം നിഷ്പക്ഷമായി നടപ്പാക്കും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറാനിയൻ തുറമുഖങ്ങൾനിന്നല്ലാത്ത കപ്പലുകളെ തടയില്ലെന്നും യുഎസ് സേന അറിയിച്ചിട്ടുണ്ട്.
ഈ നീക്കത്തെ നിയമവിരുദ്ധമെന്നും കടൽക്കൊള്ളയെന്നുമാണ് ഇറാൻ സായുധസേന വിശേഷിപ്പിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള യുഎസ് ഭീഷണി മറികടക്കാൻ ഇറാൻ ‘സ്ഥിരം സംവിധാനം’ നടപ്പിലാക്കുമെന്നും ഐആർജിസി വക്താവ് അറിയിച്ചു.

















































