വാഷിങ്ടൻ: ഇറാനെതിരായ യുദ്ധം അമേരിക്കയുടെ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും എല്ലാംതന്നെ നശിപ്പിക്കപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. ‘‘അവർക്ക് നാവിക സേനയില്ല, ആശയവിനിമയ സൗകര്യങ്ങളില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു. അവരുടെ ഡ്രോണുകൾ നശിപ്പിക്കപ്പെടുന്നു’’ – ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കപ്പലുകൾ കടലിടുക്കിലേക്കു പ്രവേശിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് യുഎസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാതെ ഇറാനിൽ നിന്നു പുറത്തുപോകരുതെന്നു ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം ആഴ്ചയിലേക്കു കടന്ന സാഹചര്യത്തിലാണു ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പെത്തിയത്. വ്യക്തമായ നിർദേശങ്ങൾ ലഭിക്കാതെ ഒരു കാരണവശാലും അതിർത്തികളിലേക്കു പോകരുതെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്.
അതുപോലെ ഇറാന്റെ അതിർത്തി കടന്ന ശേഷം മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നാൽ എംബസിക്ക് സഹായിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പിലുണ്ട്. ഇറാനിലെ ഇന്ത്യൻ പൗരന്മാർക്കുള്ള അടിയന്തര കോൺടാക്റ്റ് ഹെൽപ്പ് ലൈനുകളും എംബസി നൽകിയിട്ടുണ്ട്. മൊബൈൽ നമ്പറുകൾ: +98 912 810 9115, +98 912 810 9102, +98 912 810 9109, +98 993 217 9359. Email – [email protected]
— India in Iran (@India_in_Iran) March 9, 2026
















































