ടെഹ്‌റാൻ/ടെൽ അവീവ്: പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഇറാൻ-ഇസ്രയേൽ സംഘർഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചമുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായും 1277 പേർക്ക് പരുക്കേറ്റതായും ഇറാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ 14 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ റിപ്പോർട്ട്. 390 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ മൂന്നുറോളം മിസൈലുകളാണ് ഇറാൻ ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ഭൂരിഭാഗവും വിവിധ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയാനായെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. എന്നാൽ, 22-ഓളം മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭേദിച്ച് ഇസ്രയേലിലെ വിവിധയിടങ്ങളിൽ പതിച്ചതായാണ് റിപ്പോർട്ട്. ജനവാസമേഖലയിലെ കെട്ടിടങ്ങളിലാണ് ഈ മിസൈലുകൾ പതിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്നലെ രാത്രി മുതൽ ഇസ്രയേൽ വ്യോമസേന മധ്യഇറാനിൽ രൂക്ഷമായ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഇറാന്റെ മിസൈൽ വിക്ഷേപണകേന്ദ്രങ്ങളും ആയുധ നിർമാണകേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇറാൻ റെവല്യൂഷണറി ഗാർഡ് ഖുദ്‌സ് സേനയുടെ നിയന്ത്രണത്തിലുള്ള ആയുധ നിർമാണകേന്ദ്രമാണ് തകർത്തതെന്ന് ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) അവകാശപ്പെട്ടു. എന്നാൽ ഇസ്രയേൽ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുകയാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഖേയ് ആരോപിച്ചു. ടെഹ്‌റാനിൽ മാത്രം 73 സ്ത്രീകളും 20 കുട്ടികളുമാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം ഇസ്രയേൽ തങ്ങളുടെ എണ്ണ സംഭരണശാലകളും എണ്ണപ്പാടങ്ങളും ആക്രമിച്ചതായി ഇറാൻ സമ്മതിച്ചു. പ്രതിരോധമന്ത്രാലയ ആസ്ഥാനത്തിന് പിന്നാലെ ഇറാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിന് നേരേയും ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായി. ആക്രമണത്തിൽ മന്ത്രാലയത്തിലെ ഒട്ടേറെ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കാസിമിയെ വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. റെവല്യൂഷണറി ഗാർഡിൻ്റെ ഇൻ്റലിജൻസ് ഉപമേധാവി ജനറൽ ഹസ്സൻ മൊഹാഖിഖും തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രയേലിന്റെ അവകാശവാദം.
അതേസമയം കഴിഞ്ഞദിവസം രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ഇസ്രയേലിലെ ഹൈഫ നഗരം ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. ഹൈഫ തുറമുഖത്തിന് സമീപത്തെ പവർപ്ലാന്റ് ഇറാൻ ആക്രമണത്തിൽ തകർന്നു. ആക്രമണത്തിന് പിന്നാലെ പവർ പ്ലാന്റിൽ വൻ അഗ്നിബാധയുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ബാലിസ്റ്റിക് മിസൈലുകൾക്ക് പുറമേ ഹൈപ്പർസോണിക് മിസൈലുകളും ഇറാൻ ഇസ്രയേലിന് നേരേ പ്രയോഗിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് തടയാനായെങ്കിലും രണ്ട് ഹൈപ്പർസോണിക് മിസൈലുകളാണ് ഹൈഫ നഗരത്തിൽ പതിച്ചു.
ഹൈഫയിലെ നിരവധി കെട്ടിടങ്ങൾ തകരുകയും നിരവധിപേർക്ക് പരുക്കേൽക്കുകയുംചെയ്തു. നഗരത്തിലെ പലയിടത്തും അഗ്നിബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൈഫയ്ക്ക് പുറമേ ടെൽ അവീവിലും ഇറാന്റെ ആക്രമണമുണ്ടായി. ടെൽ അവീവിൽ ജനവാസമേഖലയിലാണ് ഇറാന്റെ മിസൈലുകൾ പതിച്ചത്. ജറുസലേം ലക്ഷ്യമിട്ടും ഇറാന്റെ മിസൈലുകൾ എത്തിയെങ്കിലും ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവയെല്ലാം പ്രതിരോധിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി സുരക്ഷാനിർദേശം നൽകി. ഇസ്രയേലിലുള്ള ഇന്ത്യൻ സമൂഹമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ സുരക്ഷയ്ക്കായുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സംഘർത്തെത്തുടർന്ന് ഇറാനിലെ സ്വിസ് എംബസി താത്കാലികമായി അടച്ചു. അതിനിടെ, ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ഇറാൻ അറിയിച്ചു. മധ്യസ്ഥശ്രമങ്ങൾ നടത്തുന്ന ഖത്തറിലെയും ഒമാനിലെയും ഉദ്യോഗസ്ഥരെ ഇറാൻ ഇക്കാര്യം അറിയിച്ചതായും ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.