ടെൽ അവീവ്: നയതന്ത്ര ചർച്ചയ്ക്കിടെ ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഇറാൻ. വടക്കൻ ഇസ്രയേലിലാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. ഇന്നലെ ജനീവയിൽ ഇറാൻ വിദേശകാര്യമന്ത്രി അറഗ്ചിയും യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേല്‍ തങ്ങളുടെ രാജ്യത്തിന് നേരെ നടത്തിയ ആക്രമണത്തിന് ശേഷമുള്ള 17-ാം ഘട്ട പ്രത്യാക്രമണമാണ് വെള്ളിയാഴ്ച നടത്തിയതെന്നും ഇറാന്‍ സായുധസേന അറിയിച്ചു.
അതേസമയം അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ‘സർപ്രൈസുകൾക്കായി ലോകം ഇനിയും കാത്തിരിക്കണം’ ഇറാൻ സൈനിക വക്താവ് പറഞ്ഞു. വിജയത്തോടെ മാത്രമേ ഈ പ്രത്യാക്രമണം അവസാനിക്കൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാൻ, യുകെ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവിയുമാണ് ഇറാനൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നത്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ നയതന്ത്ര പരിഹാരം കാണുന്നത് ലക്ഷ്യമിട്ടാണ് ചർച്ച. ചർച്ചയിൽ ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കാൻ പ്രതിനിധികൾ ഇറാനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.
അതേസമയം ഇറാനിൽനിന്ന് എംബസി ജീവനക്കാരെ പിൻവലിക്കുകയാണെന്ന് യുകെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിലെ സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ടെഹ്‌റാനിലെ എംബസിയിൽനിന്നു ജീവനക്കാരെ പിൻവലിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.‘‘ഇറാനിൽനിന്നു ഞങ്ങളുടെ ജീവനക്കാരെ താൽക്കാലികമായി പിൻവലിക്കാനുള്ള മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്.’’– യുകെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇസ്രയേലിലെ എംബസിയിലെയും കോൺസുലേറ്റിലെയും ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെ താൽക്കാലികമായി പിൻവലിക്കുകയാണെന്ന് യുകെ നേരത്തെ അറിയിച്ചിരുന്നു.
കൂടാതെ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതോടെ ലോകം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് യുഎൻ സുരക്ഷാ സമിതി യോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ‘‘ഈ സംഘർഷം ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത തീയായി ആളിപ്പടർന്നേക്കാം. സംഘർഷത്തിന്റെ കേന്ദ്രബിന്ദു ആണവപ്രശ്നം ആണ്. ആണവായുധങ്ങൾ തേടുന്നില്ലെന്ന് ഇറാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിൽ വിശ്വാസത്തിന്റെ ഒരു പ്രശ്നം ഉണ്ടെന്നാണ് മനസിലാക്കേണ്ടത്. പരസ്പരം പോരാട്ടം അവസാനിപ്പിച്ച് ചർച്ചകളിലേക്കു മടങ്ങാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്.’’– ഗുട്ടെറസ് പറഞ്ഞു.
അതേസമയം ടെഹ്‌റാനെതിരെയുള്ള ആക്രമണത്തിൽ പങ്കുചേരണോ, വേണ്ടയോ എന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് അടിയന്തരമായി ജനീവയിൽ യോഗം ചേരുന്നത്.