ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൻറെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രത്യാക്രമണത്തിനു മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ. വിദേശ രാജ്യങ്ങളോടാണ് ഇക്കാര്യത്തിൽ ഇന്ത്യ തങ്ങളുടെ നിലപാടറിയിച്ചത്. പാക്കിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാക്കിസ്ഥാൻറെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു.
അതേപോലെ പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന് ചുട്ട മറുപടിയാണ് ഇന്ത്യ നൽകിയത്. ഇന്ന് പുലർച്ചെ ഒന്ന് അഞ്ചിന് നടന്ന ആക്രമണത്തിൽ പാക്കിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിൻറെ 10 കുടുംബാംഗങ്ങളും നാല് അനുയായികളും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൂടാതെ 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മറുപടിയാണ് നൽകിയതെന്നും, പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ ഇങ്ങനെ-
പുലർച്ചെ 1.05 മുതൽ ഒന്നര വരെ നീണ്ടു നിന്ന ശക്തമായ ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പഹൽഗാമിൽ സിന്ദൂരം മായ്ക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിന്, പാക്കിസ്ഥാനോടുള്ള പകരം ചോദിക്കലായിരുന്നു ആ ആക്രമണം. പ്രധാനമന്തി നരേന്ദ്രമോദി തന്നെയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടത്. ഭവൽ പൂർ, മുറിട്കേ, സിലാൽ കോട്ട്, കോട്ലി, ഭിംബീർ, ടെഹ്റകലാൻ, മുസഫറബാദ് എന്നിവടങ്ങളിലായി ഒൻപത് ഭീകര കേന്ദ്രങ്ങളുടെ മേൽ റഫാൽ വിമനത്തിൽ നിന്ന് മിസൈലുകൾ വർഷിച്ചു. ഒന്ന് നാൽപത്തി നാലിന് ആദ്യ വാർത്താ കുറിപ്പിറക്കി പ്രതിരോധ മന്ത്രാലയം രാജ്യം കാത്തിരുന്ന ആക്രമണത്തിൻറെ വിവരങ്ങൾ ലോകത്തോട് പറഞ്ഞു. പിന്നാലെ ആക്രമണ സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്ത് വന്നു.
പാക്കിസ്ഥാനിൽ പരിഭ്രാന്തരായി ജനം നാലുപാടും ചിതറയോടുന്നതിൻറെയും ആശുപത്രികളിലേക്ക് ആംബുലൻസുകളടക്കം ചീറിപ്പായുന്നതിൻറെയും ദൃശ്യങ്ങൾ പുറത്ത് വന്നു. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിൻറെ കുടുംബത്തിലെ 14 പേരെങ്കിലും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായാണ് കേന്ദ്ര സർക്കാരിൻറെ കണക്ക്. രാത്രി മുഴുവൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ ഒപ്പമിരുന്ന് പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. സംയുക്ത സൈനിക മേധാവിയോടും, സൈനിക മേധാവിമാരോടും പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രിയെ കാര്യങ്ങൾ അറിയിച്ചു. പാക്കിസ്ഥാനോട് തൊട്ടടുത്തുള്ളതും, വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങൾ അടച്ച് ഇന്ത്യയുടെ ആദ്യ പ്രതിരോധം.
തുടർന്ന് കാര്യങ്ങൾ വിശദീകരിക്കാൻ വാർത്താ സമ്മേളനവും വിളിച്ചു. പാർലൻറാക്രമണം മുതൽ പഹൽഗാം ആക്രമണം വരെയുള്ള ഹൃസ്വ വീഡിയോ പ്രദർശിപ്പിച്ച് തീവ്രവാദത്തിലൂടെ എല്ലായ്പ്പോഴും പ്രകോപനമുണ്ടാക്കിയത് പാകിസ്ഥാനാണെന്ന് വ്യക്തമാക്കി. ഒരു സൈനിക കേന്ദ്രത്തെ പോലും തകർത്തിട്ടില്ലെന്നും തകർത്തത് പാക്കിസ്ഥാനിലെ ഭീകരാക്രമണ കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.