ന്യൂഡൽഹി: ഇറാനിലെ ചാബഹാർ തുറമുഖത്തിന് മേലുള്ള അമേരിക്കൻ ഉപരോധങ്ങളിൽ നേരത്തെ ഒരുമാസത്തെ ഇളവ് അനുവദിച്ചതിനു പിന്നാലെ ആറുമാസത്തെകൂടി ഇളവ് അനുവദിച്ചതായി ഇന്ത്യ. യുഎസ് ആറുമാസത്തെ ഇളവ് അനുവദിച്ചെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇളവ് ബുധനാഴ്ച പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ചബഹാർ തുറമുഖം, ഇറാനുമായുള്ള വ്യാപാരത്തിനും ഗതാഗതത്തിനും നിർണായകമായ കവാടമായാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം തുറമുഖത്ത് ഇന്ത്യക്ക് സാന്നിധ്യം അനുവദിച്ചുകൊണ്ട് യുഎസ് ദീർഘകാലമായി ഉപരോധത്തിൽ ഇളവ് വരുത്തിയിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം ഒരുമാസംമുൻപ് ഇത് റദ്ദാക്കി. തുടർന്നാണിപ്പോൾ പുതിയ നീക്കം. ‘ചാബഹാറിന് ബാധകമായ അമേരിക്കൻ ഉപരോധങ്ങളിൽ ആറുമാസത്തെ ഇളവ് ലഭിച്ചു എന്ന് സ്ഥിരീകരിക്കാനായിട്ടുണ്ട്,’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതിവാര മാധ്യമ സമ്മേളനത്തിനിടെ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച്, ഇന്ത്യ ചർച്ചയ്ക്കായി സമീപിച്ചതിനെത്തുടർന്ന് യുഎസ് ഭരണകൂടം ആദ്യം ഒരു മാസത്തെ ഇളവ് അനുവദിക്കുകയായിരുന്നു. അതിനുശേഷമാണ് ഈ ആഴ്ച യുഎസ് ഔദ്യോഗികമായി ആറുമാസത്തെ ഇളവ് നൽകിയത്. ചാബഹാർ തുറമുഖത്തിന് 2018-ൽ നൽകിയ ഉപരോധ ഇളവ് സെപ്റ്റംബർ 29-ന് റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് പദത്തിൽ ആദ്യതവണ വന്നപ്പോഴായിരുന്നു ആ ഇളവ്. യുഎസ് സൈന്യം അഫ്ഗാൻ താലിബാനുമായി പോരാടിയിരുന്ന സമയത്ത്, പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്ക് ബദൽ കണക്റ്റിവിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. അന്ന് ഇന്ത്യയും യുഎസും കാബൂളിലെ മുൻ സിവിൽ സർക്കാരിനെ പിന്തുണച്ചിരുന്നു.
അതേസമയം ഇന്ത്യയെ സംബന്ധിച്ച് തന്ത്രപരമായും സാമ്പത്തികമായും വളരെ പ്രധാനപ്പെട്ട ഒന്നാണ് ചാബഹാർ തുറമുഖം. അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും വ്യാപാരത്തിനായി പാക്കിസ്ഥാനെ ആശ്രയിക്കാതെ കടന്നുപോകാൻ കഴിയുന്ന സുരക്ഷിത പാതയാണിത്. ഇന്ത്യയെ റഷ്യ, അസർബൈജാൻ, യൂറോപ്പ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ചെലവു കുറഞ്ഞതും വേഗമേറിയതുമായ പാതയാണ് ചാബഹാർ തുറമുഖം.
 
			

































 
                                






 
							






