ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ പരിഹാരത്തിനായി ഇറാനും യുഎസിനുമിടയിൽ മധ്യസ്ഥത വഹിക്കാനുള്ള പാക് നീക്കങ്ങളെ ആവോളം പരിഹസിച്ച് ഇന്ത്യ. പാക്കിസ്ഥാനെപോലെ ഒരു ‘ദല്ലാൾ’ (ബ്രോക്കർ) രാജ്യമായി ഇന്ത്യ പ്രവർത്തിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി പാകിസ്താനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്.
അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ ശ്രമിക്കുകയാണ്. എന്നാൽ ഇന്ത്യ ഒരിക്കലും പാക്കിസ്ഥാനെപ്പോലെ ഒരു മധ്യസ്ഥ രാജ്യമായി പ്രവർത്തിക്കില്ലെന്ന് ജയശങ്കർ യോഗത്തിൽ പറഞ്ഞു.
അതേസമയം, ഇറാനിൽ കുടുങ്ങിക്കിടന്ന 4,25,000 ഇന്ത്യക്കാരെ ഇതുവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി സർക്കാർ സർവകക്ഷിയോഗത്തിൽ അറിയിച്ചു. അവിടെ തുടരുന്ന മറ്റ് ഇന്ത്യക്കാരുടെ താല്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കാൻ നിരന്തരമായ നിരീക്ഷണം നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ഇറാനെതിരായ അമേരിക്കൻ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വലിയൊരു ഭാഗം റഷ്യയിൽ നിന്നാണെന്നും, രാജ്യത്തെ ഊർജ്ജ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു. എൽപിജി വിതരണം സുസ്ഥിരമാണെന്നും സർക്കാർ ഉറപ്പുനൽകി.
അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്നും ഇസ്രായേൽ പ്രധാനപ്പെട്ട തന്ത്രപ്രധാന സാങ്കേതിക പങ്കാളിയാണെന്നും സർക്കാർ യോഗത്തിൽ എടുത്തുപറഞ്ഞു. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി സന്തുലിതമായ ബന്ധം നിലനിർത്തുന്നതിനോടൊപ്പം തന്നെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും സർക്കാർ ആവർത്തിച്ചു. സർവകക്ഷി യോഗത്തിൽ ഉയർന്ന എല്ലാ ചോദ്യങ്ങൾക്കും സർക്കാർ മറുപടി നൽകിയതായും എല്ലാ പാർട്ടികളും ഐക്യത്തോടെ നിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

















































