ദില്ലി: ഓഫീസ് സമയത്തിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇമെയിലുകളും ശ്രദ്ധിക്കുന്നതിൽ നിന്ന് ജീവനക്കാർക്ക് വിട്ടുനിൽക്കാൻ അനുമതി നൽകുന്ന ഒരു പ്രൈവറ്റ് മെമ്പർ ബിൽ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. എംപിമാർക്ക് സർക്കാർ നിയമനിർമ്മാണം ആവശ്യമുള്ള വിഷയങ്ങളിൽ ബില്ലുകൾ അവതരിപ്പിക്കാൻ സാധിക്കും. എങ്കിലും, മിക്ക കേസുകളിലും സർക്കാരിന്‍റെ പ്രതികരണത്തിന് ശേഷം ഇത്തരം ബില്ലുകൾ പിൻവലിക്കുകയാണ് പതിവ്.
എൻസിപി എംപി സുപ്രിയ സുലെ അവതരിപ്പിച്ച ‘റൈറ്റ് ടു ഡിസ്കണക്ട് ബിൽ’ ഒരു തൊഴിലാളി ക്ഷേമ അതോറിറ്റി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ഔദ്യോഗിക സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട കോളുകളിൽ നിന്നും ഇമെയിലുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും നൽകണമെന്ന് ബിൽ നിർദ്ദേശിക്കുന്നു. കൂടാതെ, അത്തരം ആശയവിനിമയങ്ങളോട് പ്രതികരിക്കുന്നത് നിരസിക്കാനുള്ള വ്യവസ്ഥകളും അനുബന്ധ വിഷയങ്ങളും ബില്ലിൽ ഉൾപ്പെടുന്നു.

















































