മുംബൈ: കിട്ടിയതും വാങ്ങി വീട്ടിൽ പോകുന്ന ശീലം ഞങ്ങൾ ഇന്ത്യക്കാർക്കില്ല, മൊതലും പലിശയും കൂട്ടുപലിശയും തീർത്ത് ഒരു ഒന്നൊന്നര തരവ് അങ്ങ് തരും… ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. യുഎസ്എയെ 29 റൺസിനു തകർത്താണ് ഇന്ത്യ ടൂർണമെന്റിലെ കന്നി വിജയം കുറിച്ചത്. ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് യുഎസ്എയുടെ ഇന്നിങ്സിൽ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്കായി രണ്ടര വർഷത്തിനു ശേഷം ടി 20 യിൽ പകരക്കാരനായി കളത്തിലിറങ്ങിയ മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്‌ദീപ് സിങ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വീതവും വരുൺ ചക്രവർത്തി ഒരു വിക്കറ്റുമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ 6 വിക്കറ്റുകൾ പവർപ്ലേയിൽ പിഴുതെങ്കിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയുടെ ആദ്യ മൂന്നു വിക്കറ്റുകളാണ് പവർപ്ലേയിൽ ഇന്ത്യ വീഴ്ത്തിയത്. രണ്ടാം ഓവറിൽ മുഹമ്മദ് സിറാജാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ഓപ്പണർ ആൻഡ്രിസ് ഗൗസിനെ (9 പന്തിൽ 6) തിലക് വർമയുടെ കൈകളിൽ എത്തിച്ചു. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ മൊനാങ്ക് പട്ടേലിനെ (0) അർഷ്ദീപും വീഴ്ത്തി. നാലാം ഓവറിൽ സൈതേജ മുക്കമല്ലയെ (7 പന്തിൽ 2) വീഴ്ത്തി സിറാജിന്റെ അടുത്ത സ്ട്രൈക്ക്. ഇതോടെ യുഎസ്എ 3ന് 13 എന്ന നിലയിലേക്ക് വീണു. പവർപ്ലേ അവസാനിക്കുമ്പോൾ 31 റൺസ് മാത്രമാണ് യുഎസ് സ്കോർ ബോർഡിലാക്കാനായത്.
നാലാം വിക്കറ്റിൽ ഒന്നിച്ച മിലിന്ദ് കുമാർ–സഞ്ജയ് കൃഷ്ണമൂർത്തി സഖ്യമാണ് അമേരിക്കയെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 58 റൺസ് കൂട്ടിച്ചേർത്തു. വിജയത്തിലേക്കു ബാറ്റു വീശുന്നതിനു പകരം വിക്കറ്റ് പോകാതെ പരമാവധി പിടിച്ചുനിൽക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. മിലിന്ദ് 34 പന്തിൽ 34 റൺസെടുത്തപ്പോൾ സഞ്ജയ് 31 പന്തിൽ 37 റൺസെടുത്തു. 12–ാം ഓവറിൽ മിലിന്ദിനെ വീഴ്ത്തി വരുൺ ചക്രവർത്തി ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നീട് ക്രീസിലെത്തിയ ശുഭം രഞ്ജനെ മാത്രമാണ് (22 പന്തിൽ 37) യുഎസ് നിരയിൽ പിന്നീട് രണ്ടക്കം കടന്നത്. 16–ാം ഓവറിൽ സഞ്ജയ്‌യെയും ഹർമീത് സിങ്ങിനെയും (0) അക്ഷർ അടുത്തടുത്ത പന്തുകളിൽ വീഴ്ത്തി. ഇതോടെ യുഎസ്എ പൂർണായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. 18–ാം ഓവറിൽ മുഹമ്മദ് മൊഹ്സിനെ(9 പന്തിൽ 8) അർഷ്ദീപും അവസാന പന്തിൽ ശുഭത്തിനെ സിറാജും വീഴ്ത്തിയതോടെ യുഎസ് ഇന്നിങ്സിന് അന്ത്യമായി.
അതേസമയം അമേരിക്കയ്ക്കെതിരെ കുറഞ്ഞത് 300 റൺസെങ്കിലും ഇന്ത്യ അടിച്ചുകൂട്ടുമെന്ന് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചെങ്കിലും ഇന്ത്യയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചോണ്ടാണ് അമേരിക്കയുടെ തുടക്കം. ഈ അടുത്തകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത ബാറ്റിങ് തകർച്ചയാണ് യുഎസ്എ യ്ക്കെതിരെ ഇന്ത്യ നേരിട്ടത്. ഒരറ്റത്ത് പിടിച്ചുനിൽകാൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ആയില്ലായിരുന്നെങ്കിൽ ദയനീയമായ ഒരു തോൽവിയായിരുന്നേനെ ഇന്ത്യയുടെ ആദ്യ മത്സരം. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ, യുഎസ്എയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ,നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 161 റൺസെടുത്തത്. അവസാന ഓവറിൽ തകർത്തടിച്ച സൂര്യകുമാർ യാദവ്(49 പന്തിൽ 84*) ആണ് ഇന്ത്യൻ സ്കോർ 160 കടത്തിയത്. 20–ാം ഓവറിൽ 21 റൺസാണ് പിറന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ആദ്യ ഓവറിൽ സൗരഭ് നേത്രവൽക്കറിനെ നേരിട്ട ഇഷാൻ കിഷൻ ശരിക്കും വിയർത്തു. ആദ്യ പന്തുകളിൽ ടച്ച് കിട്ടാൻ ബുദ്ധിമുട്ടിയ ഇഷാൻ, അഞ്ചാം പന്തിൽ ഒരു സിക്സർ പറത്തി താളം കണ്ടെത്തി. പക്ഷെ രണ്ടാം ഓവറിൽ ഓപ്പണർ അഭിഷേക് ശർമയെ ഗോൾഡ് ഡക്കായി അലി ഖാൻ മടക്കി. ഇതോടെ ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾഡൻ ഡക്കാകുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. ഗൗതം ഗംഭീർ,ആശിഷ് നെഹ്റ, ഷാർദുൽ ഠാക്കൂർ, ദീപക് ഹൂഡ എന്നിവരാണ് ഇതിനു മുൻപ് ഇങ്ങനെ പുറത്തായവർ.
രണ്ടാം വിക്കറ്റിൽ ഇഷാനും തിലകും ചേർന്ന് വമ്പൻ അടികളുമായി ഇന്നിങ്സ് മുന്നോട്ടു നീക്കിയെങ്കിലും ആറാം ഓവർ എറിയാൻ എത്തിയ ഷഡ്‌ലി വാൻ ഷാൽക്വിക്ക് ഇന്ത്യയ്ക്ക് കനത്ത പ്രഹരമാണ് നൽകിയത്. രണ്ടാം പന്തിൽ ഇഷാൻ കിഷനെ (16 പന്തിൽ 20) വീഴ്ത്തിയ ഷഡ്‌ലി, അഞ്ചാം പന്തിൽ തിലകിനെയും (16 പന്തിൽ 25), ആറാം പന്തിൽ ശിവം ദുബെയെയും മടക്കുകയായിരുന്നു. ഒരു റൺസിനിടെയാണ് മൂന്നു വിക്കറ്റും ഷഡ്ലി പിഴുതത്. ഇതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 4ന് 46 എന്ന നിലയിലായി ഇന്ത്യ. 2024 ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ പവർപ്ലേ സ്കോറാണിത്.
പിന്നാലെയെത്തിയ സൂര്യകുമാർ യാദവ്– റിങ്കു സിങ് സഖ്യം അൽപനേരം ക്രീസിൽ പിടിച്ചുനിന്നെങ്കിലും 12–ാം ഓവറിൽ റിങ്കുവിനെ (14 പന്തിൽ 6) മുഹമ്മദ് മൊഹ്‌സിൻ വീഴ്ത്തി. പിന്നീട് ക്രീസിലെത്തിയത് ഉജ്വല ഫോമിലുള്ള ഹാർദിക് പാണ്ഡ്യ. എന്നാൽ തൊട്ടടുത്ത ഓവറിൽ ഹാർദിക്കിനെ (6 പന്തിൽ 5) ഹർമീത് സിങ്ങും മടക്കി. ഇതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി. ഏഴാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവ്– വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ സഖ്യമാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് 41 റൺസ് കൂട്ടിചേർത്തു. ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും വലിയ പാർട്‌ണർഷിപ്പും ഇതും തന്നെ.
11 പന്തിൽ 14 റൺസെടുത്ത അക്ഷറിനെ, 17–ാം ഓവറിൽ ഹർമീത് സിങ് മടക്കി. പിന്നീടെത്തിയ അർഷ്‌ദീപ് സിങ് (6 പന്തിൽ 4) ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 19–ാം ഓവറിൽ ഷഡ്‌ലി വാൻ ഷാൽക്വിക്ക് പുറത്താക്കുകയായിരുന്നു. അവസാന ഓവറിൽ രണ്ടു സിക്സും രണ്ടു ഫോറും സഹിതം 21 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാർ യാദവാണ് ഇന്ത്യൻ സ്കോർ 160 കടത്തിയത്. പത്താമനായി ഇറങ്ങിയ വരുൺ ചക്രവർത്തി (0) അവസാന പന്തിൽ റണ്ണൗട്ടായി.













































