പത്തനംതിട്ട : ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തിൽ ആൺ സുഹൃത്ത് സുകാന്തിനെതിരെ കൂടുതൽ ആരോപണവുമായി പിതാവ്. ആഹാരം കഴിക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് സുഹൃത്ത് സുകാന്ത് സാമ്പത്തികമായി മകളെ ചൂഷണം ചെയ്തുവെന്ന് പിതാവ്പ റഞ്ഞു. മാസം തോറും കിട്ടുന്ന ശമ്പളം പൂർണമായും മകൾ അയാൾക്ക് നൽകി. പൊലീസിലേക്ക് തെളിവുകൾ കൈമാറിയതോടെ മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത് ഒളിവിൽ പോവുകയായിരുന്നു. ഇയാളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് മേഘയുടെ പിതാവ് ആവശ്യപ്പെട്ടു,
സുകാന്തിന് വേറെയും ബന്ധങ്ങൾ ഉള്ളതായി സുഹൃത്തുക്കൾ ഐബിയോട് പറഞ്ഞിട്ടുണ്ട്. ഐബിയും പൊലീസും ശക്തമായി നടപടി എടുക്കണം. ഐബിയിലെ ജോലിയിൽ നിന്ന് സുകന്തിനെ പുറത്താക്കണം. അവസാനമായി മകൾ സംസാരിച്ചതും അയാളോടാണ്. മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധന ഉൾപ്പടെ പൂർത്തിയാകുമ്പോൾ ഇതെല്ലാം വ്യക്തമാകുമെന്നും പിതാവ് പറഞ്ഞു.
അതേസമയം മലപ്പുറം സ്വദേശിയായ യുവാവ് സുകാന്ത് സുരേഷിനായി പേട്ട പൊലീസ് മലപ്പുറത്തെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ആണ്‍ സുഹൃത്ത് വീട്ടിലില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. യുവാവിന്റെ ഫോൺ നിലവിൽ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.