ഹൈദരാബാദ്: പ്രശസ്ത നടനും ജീവകാരുണ്യ പ്രവർത്തകനുമായ ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ചു കൊണ്ട് ഹൈദരാബാദ് സിറ്റി സിവിൽ കോടതി. 2025 സെപ്റ്റംബർ 26 നു പുറത്തു വന്ന കോടതി ഉത്തരവിൽ, ഹൈദരാബാദ് സിറ്റി സിവിൽ കോടതി, ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം അല്ലെങ്കിൽ മറ്റ് തിരിച്ചറിയാവുന്ന അടയാളങ്ങൾ എന്നിവയുടെ അനധികൃത വാണിജ്യപരമായ ഉപയോഗത്തിൽ നിന്ന് ഏതെങ്കിലും വ്യക്തിയേയോ, സ്ഥാപനത്തേയോ നിരോധിച്ചു.
വ്യാപാര വസ്തുക്കൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, എഐ ഉള്ളടക്കം എന്നിവയിലുടനീളം തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ട് ചിരഞ്ജീവി കോടതിയെ സമീപിക്കുകയായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള, ഇന്ത്യൻ സിനിമയിലെ ഇതിഹാസ വ്യക്തിയും പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയും നേടിയ ചിരഞ്ജീവിയെ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ വ്യക്തിത്വങ്ങളിൽ ഒരാളായി അദ്ദേഹത്തെ അംഗീകരിച്ച കോടതി, അദ്ദേഹത്തിന്റെ പേര്, ഫോട്ടോകൾ, മീമുകൾ എന്നിവയുടെ അനധികൃത ഉപയോഗം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ പ്രശസ്തിക്കും സാമ്പത്തികത്തിനും ഹാനികരമാണെന്ന് നിരീക്ഷിച്ചു. ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാധ്യമങ്ങൾ വഴിയുള്ള ചൂഷണം അദ്ദേഹത്തിന്റെ പ്രശസ്തിക്കും താൽപ്പര്യങ്ങൾക്കും ഗുരുതരവും പരിഹരിക്കാനാവാത്തതുമായ ഭീഷണി ഉയർത്തിയെന്നും അതിൽ പറയുന്നു.
കൊനിഡെല ചിരഞ്ജീവിയുടെ പേര്, സ്റ്റേജ് ടൈറ്റിലുകൾ (“മെഗാ സ്റ്റാർ”, “ചിരു”, “അണ്ണയ്യ”), ശബ്ദം, ഇമേജ് അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക വ്യക്തിത്വ അടയാളങ്ങൾ എന്നിവ, ഏതെങ്കിലും മാധ്യമ ഫോർമാറ്റിലുടനീളം വ്യക്തിപരമോ വാണിജ്യപരമോ ആയ ആവശ്യങ്ങൾക്കായി നേരിട്ടോ അല്ലാതെയോ ഉപയോഗിക്കുന്നതിൽ നിന്ന് കോടതി വിലക്കി. ഒക്ടോബർ 27ന് ഈ കേസിൽ കോടതി അടുത്ത വാദം കേൾക്കും. ഈ ഉത്തരവിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ അനധികൃത ചൂഷണം എന്നിവ കർശനമായ സിവിൽ, ക്രിമിനൽ നടപടികൾക്ക് കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ടിആർപി അല്ലെങ്കിൽ വാണിജ്യ നേട്ടത്തിനായി അദ്ദേഹത്തിന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമ സ്ഥാപനങ്ങൾ, ടിവി ചാനലുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് വ്യക്തമായി മുന്നറിയിപ്പ് നൽകിയിരുന്നു.
ഒക്ടോബർ 11ന് ചിരഞ്ജീവി ഹൈദരാബാദ് പോലീസ് കമ്മീഷണർ സജ്ജനാറിനെ സന്ദർശിക്കുകയും ഉത്തരവിന്റെ ഒരു പകർപ്പ് വ്യക്തിപരമായി അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. ഈ നീക്കം തന്റെ സ്വകാര്യതയും വ്യക്തിത്വ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള ചിരഞ്ജീവിയുടെ പ്രതിബദ്ധത അടിവരയിട്ടു കാണിക്കുന്ന ഒന്നാണ്. ഉത്തരവ് പുറത്തുവന്നതോടെ അഭിഭാഷകനായ എസ്. നാഗേഷ് റെഡ്ഡിക്കും അദ്ദേഹത്തിന്റെ നിയമ സംഘത്തിനും ചിരഞ്ജീവി നന്ദി പറഞ്ഞു.
ചിരഞ്ജീവിയുടെ വ്യക്തിത്വ അവകാശങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ അംഗീകാരത്തിനോ വിവരങ്ങൾക്കോ കൊനിഡെല കുടുംബത്തിന്റെ ജനറൽ കൗൺസിലും ചീഫ് ലീഗൽ ഓഫീസറുമായ സാർ ചാഗ്ലയുമായി ഇമെയിൽ വഴി ([email protected]) ബന്ധപെടണമെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
















































