തിരുവനന്തപുരം: ഭാര്യ തന്നെയുപേക്ഷിച്ചു വേറൊരാളുടെ കൂടെ പോകുമോയെന്ന സംശയത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് അശോകന് (60) ജീവപര്യന്തം തടവുശിക്ഷ. മുത്താന അമ്പലത്തുംവിള ലക്ഷം വീട് കോളനിയിലെ താമസക്കാരിയായ ലീലയെ (45)യാണ് ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി. അനസാണ് ശിക്ഷ വിധിച്ചത്.
വീട്ടിലെ കിടപ്പുമുറിയിൽ ലീല ഉറങ്ങി കിടക്കുമ്പോഴാണ് അശോകൻ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ മക്കൾ, അശോകൻ ലീലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുന്നത് കണ്ടിരുന്നു. പ്രാണരക്ഷാർഥം വീടിനു പുറത്തേക്ക് ഓടിയ ലീലയെ രക്ഷിക്കാൻ ശ്രമിച്ച മകൻ അനിലിനും പൊള്ളലേറ്റു. ആറ്റുകാൽ പൊങ്കാലയ്ക്ക് പോയിരുന്ന ലീല മടങ്ങിയെത്താൻ താമസിച്ചതിനെ സംബന്ധിച്ച് ഇരുവരും വഴക്കിട്ടിരുന്നു. ഒരു വർഷം മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വിശ്രമത്തിലായിരുന്നു അശോകൻ. ലീല ഉപേക്ഷിച്ച് പോകുമെന്നും അവർക്ക് വേറെ ബന്ധമുണ്ടെന്നും അശോകൻ സംശയിച്ചിരുന്നു. ഇതാണ് കൊലയിലേക്കു നയിച്ചത്.
അയിരൂർ പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ മക്കളായ അനിൽ, അശ്വതി, അഞ്ജു, അനിത എന്നിവർ ഉൾപ്പെടെ 27 സാക്ഷികളെ വിസ്തരിച്ചു. 39 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.വേണി ഹാജരായി.


















































