വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വഴി ഊർജ ഉത്പന്നങ്ങളുടെ നീക്കം ഉടൻ പുനരാരംഭിക്കുമെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. ഒരു വലിയ എണ്ണ ടാങ്കർ ഈ നിർണായക ജലപാതയിലൂടെ പ്രശ്നങ്ങളില്ലാതെ കടന്നുപോയതായും അദ്ദേഹം പറഞ്ഞു. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ശേഷി യുഎസ് അതിവേഗം ഇല്ലാതാക്കുകയാണെന്നും ക്രിസ് റൈറ്റ് കൂട്ടിച്ചേർത്തു. എന്നാൽ ആരെങ്കിലും അങ്ങനെയൊരു നീക്കത്തിനു ശ്രമിച്ചാൽ കപ്പലടക്കം കത്തിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
“പ്രധാന കടലിടുക്ക് വഴി ഗൾഫിൽ നിന്നുള്ള എണ്ണ, പ്രകൃതിവാതകം, വളങ്ങൾ എന്നിവയുടെയെല്ലാം നീക്കം പുനരാരംഭിക്കുക എന്നതാണ് ലക്ഷ്യം. ഒരു വലിയ ടാങ്കർ ഇതുവരെ പ്രശ്നങ്ങളില്ലാതെ കടന്നുപോയി, ഞങ്ങൾ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും പ്രവർത്തിക്കും, അതേസമയം എണ്ണയുടെ വിതരണം ഉടൻ ഹോർമുസ് വഴി പുനരാരംഭിക്കും,” ക്രിസ് റൈറ്റ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
അതേസമയം കടലിടുക്ക് വഴിയുള്ള ഗതാഗതം തടയാൻ ബലം പ്രയോഗിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിലെ (IRGC) ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. “കടലിടുക്ക് (ഹോർമുസ്) അടച്ചിരിക്കുന്നു. ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ, ഐആർജിസിയിലെയും നാവിക സേനയിലെയും മിടുക്കരായ സൈനികർ ആ കപ്പലുകൾ കത്തിക്കും,” ഐആർജിസി കമാൻഡർ-ഇൻ-ചീഫിന്റെ ഉന്നത ഉപദേഷ്ടാവായ ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരിയെ ഉദ്ധരിച്ച് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗൾഫ് ഉത്പാദകർ ഉത്പാദനം കുറയ്ക്കുകയും ഇറാനുമായുള്ള യുഎസ്-ഇസ്രയേൽ യുദ്ധം കാരണം ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയും ചെയ്യുന്നതിനാൽ ലോകത്തെ എണ്ണ വിപണി അനിശ്ചിതത്വം നേരിടുകയാണ്. ലോകത്തിന്റെ അഞ്ചിലൊന്ന് അസംസ്കൃത എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും സാധാരണയായി നീങ്ങുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാൻ ഹോർമുസ് അടച്ചതോടെ ആഗോള ഊർജവിതരണത്തിൽ തടസം നേരിടുകയും എണ്ണയുടെ വില കുത്തനെ വർധിക്കുകയും ചെയ്തു.
ഇറക്കുമതിയെ ആശ്രയിക്കുന്ന ഏഷ്യയിലാണ് ഈ തടസം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. തങ്ങളുടെ ആവശ്യത്തിന്റെ 90 ശതമാനത്തിലധികം ഗൾഫ് ക്രൂഡിനെ ആശ്രയിക്കുന്ന ജപ്പാൻ, കരുതൽ ശേഖരം ഉപയോഗിക്കുന്നത് പരിഗണിക്കുകയാണിപ്പോൾ. ചൈന ആഭ്യന്തര വിതരണം നിലനിർത്തുന്നതിനായി ഇന്ധന കയറ്റുമതി വെട്ടിച്ചുരുക്കി, ദക്ഷിണ കൊറിയ എണ്ണ വില പരിഷ്കരിക്കാനൊരുങ്ങുകയാണ്.
















































