ഇസ്‌ലാമാബാദ്∙ ഭീകരവാദ സംഘടനയായ ഹമാസുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് പാക്ക് ലഷ്‌കർ കമാൻഡർ. ആഗോള ഭീകര സംഘടനകള്‍ക്കിടയില്‍ സഖ്യം രൂപപ്പെടുന്നുണ്ടെന്ന സംശയത്തിന് സ്ഥിരീകരണമേകുന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ. പാക്ക് ലഷ്‌കർ കമാൻഡറിന് ഹമാസുമായുള്ള അടുപ്പം അത്യധികം ആശങ്കകൾ പടർത്തുന്ന വിഷയമാണ്. യുഎസ് ഭീകര സംഘടനകളായി പ്രഖ്യാപിച്ച ഈ രണ്ട് സംഘടനകൾ തമ്മിലുള്ള സഹകരണം ആയുധ പരിശീലനം, ധനസമാഹരണം എന്നിവ ഉൾപ്പെടുന്ന വിവിധ രംഗങ്ങളിൽ സജീവമായിരിക്കാമെന്നും അങ്ങനെ വിശാലമായ സഖ്യം കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രപരമായ ശ്രമമാണ് ഈ ഭീകരസംഘടനകളുടെ ഭാഗത്തുനിന്നും സംഭവിക്കുന്നതെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
ലഷ്‌കറിന്റെ രാഷ്ട്രീയ പാർട്ടിയായി കണക്കാക്കപ്പെടുന്ന പാക്കിസ്ഥാൻ മർകസി മുസ്‌ലീം ലീഗിന്റെ (പിഎംഎംഎൽ) കമാൻഡറായ ഫൈസൽ നദീമാണ് ഹമാസുമായി സഖ്യമുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയത്. 2024ൽ ദോഹയിൽ വച്ച് ഖാലിദ് മഷാൽ അടക്കമുള്ള
മുതിർന്ന ഹമാസ് നേതാക്കളെ കണ്ടതായാണ് ഫൈസൽ നദീം വെളിപ്പെടുത്തിയത്. ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന സൈഫുള്ള കസൂരിയും അന്നത്തെ കൂടിക്കാഴ്ചയിൽ തന്നോടൊപ്പം ഉണ്ടായിരുന്നെന്നും നദീം പറഞ്ഞു.
ജനുവരി 7ന് പാക്കിസ്ഥാനിലെ ഗുജ്രൻവാലയിൽ പിഎംഎംഎൽ സംഘടിപ്പിച്ച പരിപാടിക്കിടെ ഹമാസ് കമാൻഡർ നാജി സഹീറും ലഷ്കർ കമാൻഡർ റാഷിദ് അലി സന്ധുവും തമ്മില്‍ കൂടിക്കാഴ്ച നടന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2023 ഒക്ടോബർ മുതൽ സഹീർ ഏകദേശം 15 തവണയോളം പാക്കിസ്ഥാൻ സന്ദർശിച്ചതായും വിവരമുണ്ട്. ഇത്തരത്തിൽ ഭീകര സംഘടനകൾ തമ്മിൽ പുലർത്തുന്ന പരസ്പ്പര ബന്ധം ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ സസൂക്ഷമം നിരീക്ഷിക്കുകയാണ്. അതുപോലെ, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് അടക്കമുള്ള രാജ്യാന്തര ഏജൻസികളും ഹമാസ്-ലഷ്‌കർ സഖ്യത്തെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നുമുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഭീകരവാദ സംഘടനകൾക്കിടയിലെ മേഖലാതല സഹകരണം രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കുമോയെന്ന വലിയ ചോദ്യമുയർത്തുന്നുണ്ട്. ഇതേതുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഈവിഷയം അതീവ ഗൗരവത്തോടെയെടുത്ത് പരിശോധിച്ചു വരികയാണ്.

















































