തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന് കാട്ടി എൻ പ്രശാന്ത് ഐഎഎസിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പ്രശാന്തിനെ സസ്പെൻഡ് ചെയ്ത് 9 മാസങ്ങൾക്ക് ശേഷമാണ് സർക്കാർ നടപടിയെടുക്കാനൊരുങ്ങുന്നത്. അഡീ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ആണ് പ്രസൻറിംഗ് ഓഫീസർ.
അതേസമയം ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളെ സസ്പെൻഡ് ചെയ്ത് ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ചട്ടം. എന്നാൽ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത് സസ്പെൻഡ് ചെയ്ത് 9 മാസങ്ങൾക്ക് ശേഷമാണ്. ഇതിനിടയിൽ മൂന്ന് തവണ സസ്പെൻഷൻ നീട്ടുകയും ചെയ്തിരുന്നു.
ഇതിനിടെ കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നൽകിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവിൽ പറയുന്നു. മെമ്മോയിലെ കുറ്റങ്ങൾ എല്ലാം നിഷേധിച്ചുവെന്നും ഇതിന് പറയുന്ന ന്യായങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ പറയുന്നു. എന്നാൽ, സർക്കാർ നടപടിയിൽ നിരവധി പാകപ്പിഴകളുണ്ട്. കാരണെ പ്രശാന്ത് ആരോപണങ്ങൾ ഉന്നയിച്ചത് ചീഫ് സെക്രട്ടറി ജയതിലകിനെതിരെയാണ്. അതേ അന്വേഷണം നടത്തുന്നത് ചീഫ് സെക്രട്ടറിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നവരുമാണ്.