ബെംഗളൂരു: ഏതാനും ദിവസം മുൻപു ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹം കത്തിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ടെന്ന മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനു പിന്നാലെ നിരവധി പേരാണ് ധർമസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തുന്നത്.ഇപ്പോഴിതാ ധർമസ്ഥല സുബ്രമണ്യം റോഡിൽ ഒരു പെൺകുട്ടിയെ പൂർണനഗ്നയാക്കി നാൽവർ സംഘം ഓടിച്ചതിന് ദൃക്സാക്ഷിയാണെന്ന് മലയാളി ഡ്രൈവർ ‘റിപ്പോർട്ടർ’ ചാനലിനോട് വെളിപ്പെടുത്തി. ഇത് താൻ ഏതുകോടതിയിൽ വേണമെങ്കിലും പറയാൻ തയാറാണെന്നും ഇയാൾ പറയുന്നു.
മലയാളിയായ ലോറി ഡ്രൈവറുടെ വെളിപ്പെടുത്തൽ ഇങ്ങനെ- ധർമസ്ഥല സുബ്രമണ്യം റോഡിൽ പെൺകുട്ടിയെ പൂർണനഗ്നയാക്കി നാൽവർ സംഘം ഓടിച്ചതിന് താൻ ദൃക്സാക്ഷിയാണെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തൽ. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുണ്ടാകും ആ പെൺകുട്ടിക്ക്. അവരുടെ ദേഹത്തുടനീളം രക്തക്കറയുണ്ടായിരുന്നു. പെൺകുട്ടിക്കു പിന്നാലെ ഇൻഡിക കാറിലെത്തിയ നാലുപേർ തന്നെ ഭീഷണിപ്പെടുത്തി വാഹനമെടുത്ത് പോകാൻ പറഞ്ഞെന്നും ലോറി ഡ്രൈവർ പറഞ്ഞു. 2009-2010 കാലത്ത് നടന്ന സംഭവത്തിൽ അതേ പെൺകുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും ഡ്രൈവർ വെളിപ്പെടുത്തുന്നു.
‘ലോഡ് എടുക്കാനായി ധർമസ്ഥല സുബ്രമണ്യം റോഡിലൂടെ വരുമ്പോഴാണ് ഞാൻ പെൺകുട്ടിയുടെ മൃതശരീരം കണ്ടത്. അതിന് മൂന്നുദിവസം മുൻപ് ഞാൻ ആ പെൺകുട്ടിയെ അതേ റോഡിൽ കണ്ടിരുന്നു. അന്ന് ആദ്യത്തെ ട്രിപ്പ് ലോഡെടുക്കാൻ പോകുമ്പോൾ പുലർച്ചെ നാലുമണിയോടെ ഈ പെൺകുട്ടിയെ ധർമസ്ഥല ഭാഗത്തുനിന്നും ഓടിവരുന്നതായി കണ്ടു. അവിടെനിന്നും ക്ഷേത്രത്തിലേക്ക് ഒരുകിലോമീറ്റർ ദൂരമേയുളളു. പൂർണനഗ്നയായിരുന്നു അപ്പോൾ ആ പെൺകുട്ടി. മുഖത്തും ശരീരത്തുമെല്ലാം രക്തം കട്ടയായ മുറിവുകളുണ്ടായിരുന്നു. വണ്ടി നിർത്തി ഞാൻ കാര്യം അന്വേഷിച്ചു. അപ്പോഴേക്കും കാറിൽ നാലു യുവാക്കൾ വന്നു. വെളുത്ത മുണ്ടും ഷാളും ധരിച്ച നാലുപേർ. നാലുപേരും ക്ലീൻ ഷേവായിരുന്നു. മഞ്ഞ കളർ കാറായിരുന്നു.
എന്നോട് എന്താ ഇറങ്ങിയേ എന്ന് അവർ ചോദിച്ചു. കന്നഡ, തുളു ഭാഷയിലാണ് അവർ സംസാരിച്ചത്. പെൺകുട്ടി ഓടിയതിന്റെ എതിർദിശയാണ് ഞാനവർക്ക് കാണിച്ചുകൊടുത്തത്. എന്നോട് ഇവിടെ നിൽക്കണ്ട പോടായെന്ന് അവർ ആക്രോശിച്ചു. ഇത് ഏത് കോടതിയിൽ വേണമെങ്കിലും വെളിപ്പെടുത്താൻ ഞാൻ തയ്യാറാണ്- ലോറി ഡ്രൈവർ പറഞ്ഞു.
1998നും 2014 നും ഇടയിൽ ധർമസ്ഥലയിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പോലീസിന് മൊഴി നൽകിയത് പുറത്തുവന്നതോടെയാണ് ധർമസ്ഥലയിലെ ദുരൂഹതകൾ പുറം ലോകം അറിയുന്നത്. അതിനു ശേഷം താൻ പേടിച്ചാണ് ജീവിക്കുന്നതെന്നും തന്റെയും കുടുംബത്തിന്റേയും ജീവൻ തന്നെ അപകടത്തിലാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇയാൾ പോലീസിൽ മൊഴി നൽകിയത്.