വാഷിങ്ടൺ: ഗാസയിലെ യുദ്ധം ഇസ്രയേലിനെ ദോഷകരമായി ബാധിക്കുകയാണെന്നും അവർക്കു യുദ്ധം അവസാനിപ്പിക്കേണ്ടി വരുമെന്ന മുന്നരിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇസ്രയേൽ വിജയിച്ചേക്കാമെങ്കിലും അവർക്ക് ലോകത്തിന്റെ പിന്തുണ നേടാനാകില്ലെന്നും ട്രംപ്. സംഘർഷത്തിന് പെട്ടെന്ന് പരിഹാരം കാണണമെന്നും ദി ഡെയ്‌ലി കോളറിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
‘ഗാസയുമായുള്ള യുദ്ധം ഇസ്രയേലിന് അവസാനിപ്പിക്കേണ്ടി വരും. ഗാസയിലെ യുദ്ധം ജൂതരാഷ്ട്രത്തിനു ദോഷം ചെയ്യും എന്നതിൽ സംശയമില്ല. ഇസ്രയേൽ യുദ്ധത്തിൽ വിജയിക്കുന്നുണ്ടാവാം. പക്ഷേ, പൊതുവികാരത്തിനു മുന്നിൽ അവർ വിജയിക്കുന്നില്ല. എല്ലാവർക്കും അറിയാവുന്നതുപോലെ, അത് ഇസ്രയേലിനെ ദോഷകരമായി ബാധിക്കുന്നുണ്ട്.’ ട്രംപ് അഭിമുഖത്തിൽ പറയുന്നു.
അതേസമയം ഈ വിഷയത്തിൽ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് നൽകിയ മുന്നറിയിപ്പുകളുടെ ആവർത്തനമാണ് അഭിമുഖത്തിലും നടത്തിയത്. ജനുവരിയിൽ അധികാരത്തിലേറിയ ശേഷം അദ്ദേഹം ഈ അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ലെങ്കിലും, സമീപ ആഴ്ചകളിൽ, യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനായി ഇസ്രയേലിനോടുള്ള തന്റെ ആഹ്വാനം ട്രംപ് ആവർത്തിച്ചിരുന്നു. ‘അവർക്ക് ആ യുദ്ധം അവസാനിപ്പിക്കേണ്ടി വരും. അത് ഇസ്രയേലിനെ ദോഷകരമായി ബാധിക്കുന്നുണ്ട്.’ എന്ന് ട്രംപ് ഊന്നിപ്പറഞ്ഞു.
ഇതിനിടെ ബന്ദികളെ മോചിപ്പിക്കുന്നതിന് മുമ്പ് ഹമാസിനെ നശിപ്പിക്കണമെന്ന് വാദിച്ച്, ഗാസാ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സൈനിക നീക്കത്തിന് നാലോ അഞ്ചോ മാസമെടുക്കും എന്നാണ് ഇസ്രയേലിന്റെ സൈനിക വിലയിരുത്തൽ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മധ്യ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് ഒരു തുടർ ആക്രമണം പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേപോലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉൾപ്പെടെ, അമേരിക്കയിൽ ഇസ്രയേലിനുള്ള പിന്തുണ കുറയുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘എനിക്കതിനെക്കുറിച്ച് അറിയാം,’ എന്ന് ട്രംപ് സമ്മതിക്കുന്നുണ്ട്. കൂടാതെ ‘ഇസ്രയേലിൽനിന്ന് തനിക്ക് നല്ല പിന്തുണ’ ലഭിക്കുന്നുണ്ടെന്ന് ഊന്നിപ്പറയുകയും ഇസ്രയേലിനെ പ്രതിരോധിക്കാൻ പ്രസിഡന്റ് എന്ന നിലയിൽ താൻ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രത്യേകം എടുത്തുപറയുകയും ചെയ്യുന്നുണ്ട്.