ഗാസ: ഗാസയിലെ ഇസ്രയേലിന്റെ കൊടുക്രൂരത തുടർക്കഥയാവുമ്പോൾ ഇരയായി ജീവിതം ഒടുക്കേണ്ടി വരുന്നത് കുരുന്നുകൾക്ക്. ഇസ്രയേൽ അധിനിവേശം നടക്കുന്ന പലസ്തീനിലെ ഗാസയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണി കിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങളെന്ന് റിപ്പോർട്ട്. പോഷകാഹാര കുറവും പട്ടിണിയും മൂലമാണ് കുട്ടികൾ മരിച്ചതെന്ന് ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാൽമിയ പറഞ്ഞു. നഗരത്തിലെ മൂന്ന് ആശുപത്രികളാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ആറാഴ്ച പ്രായമുള്ള കുഞ്ഞുൾപ്പെടെയാണു മരിച്ചത്.
അഞ്ച് വയസിന് താഴെയുള്ള നിരവധി കുഞ്ഞുങ്ങളാണ് പട്ടിണി ഭീതിയിൽ ഗാസയിലുള്ളതെന്നാണ് റിപ്പോർട്ട്. കുഞ്ഞുങ്ങളും മുതിർന്നവരും ഉൾപ്പെടെ കഴിഞ്ഞാഴ്ച ഗാസയിൽ മരിച്ചത് 101 പേരാണ്. മതിയായ ഭക്ഷണം ലഭിക്കാതെ സന്നദ്ധപ്രവർത്തകരുൾപ്പെടെ കുഴഞ്ഞ് വീഴുന്ന അവസ്ഥയാണെന്ന് ഗാസയിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുപത് ലക്ഷത്തിലധികം പേരാണ് ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമം നേരിടുന്നത്. ഇതിനിടയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെടുന്നത്.
അതുപോലെ ഇസ്രയേലിന്റെ ഉപരോധം മൂലം ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവ ലഭിക്കാതെ കഷ്ടപ്പെടുകയാണ് ഗാസയിലെ ജനതയിൽ ഭൂരിഭാഗം പേരും. ചൊവ്വാഴ്ച മാത്രം ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ ഇരുപത് പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് പുറമേ മരുന്നിന്റെ ലഭ്യത കുറവും പട്ടിണിമൂലം അവശരായി എത്തുന്ന കുഞ്ഞുങ്ങളെ ഉൾപ്പെടെ പരിചരിക്കാൻ കഴിയാത്ത സാഹചര്യവും ആശുപത്രികളിലുണ്ട്. ഭക്ഷണം തേടിയെത്തുന്ന കുഞ്ഞുങ്ങളെ അടക്കം കൊല്ലുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇതേ ആവശ്യവുമായി കഴിഞ്ഞ ദിവസം ലിയോ പതിനാലാമൻ മാർപ്പാപ്പയും രംഗത്തെത്തിയിരുന്നു.