കൊച്ചി: കഞ്ചാവുകടത്താനും പുതിയ മാർഗങ്ങൾ. ഇത്തവണ പിടിയിലായവർ കഞ്ചാവ് കടത്തിയത് സൈക്കിൾ പമ്പുകളിലാണ്. 200 സൈക്കിൾ പമ്പുകളിൽ കിലോക്കണക്കിന് കഞ്ചാവ് കടത്തിയ നാല് പേരെ അങ്കമാലിയിൽ നിന്ന് പിടികൂടി. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 200 സൈക്കിൾ പമ്പുകളിലായി കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവുമായാണ് ഇവർ പിടിയിലായത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശ്ശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം ഒഡീഷയിൽ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കിൽ വാങ്ങി ഇവിടെ പത്തിരട്ടി വിലയ്ക്ക് കച്ചവടം നടത്താനായിരുന്നു പദ്ധതി. കോയമ്പത്തൂരിൽ തീവണ്ടിയിറങ്ങിയ ശേഷം സംഘം ബസിൽ അങ്കമാലിയിലെത്തി. തുടർന്ന് ഓട്ടോയിൽ പോകുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. സൈക്കിൾ പമ്പ് വിൽപ്പനയ്ക്കെന്ന രീതിയിലാണ് ഇവർ യാത്ര ചെയ്തത്. പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് പിടികൂടുന്നത്.
റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി. ആർ. രാജേഷ്, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ സാബു.ജി തുടങ്ങിയവരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്.