കൊല്ലം: റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് എടുത്തുവച്ച് അട്ടിമറി ശ്രമമെന്ന സംശയത്തിൽ പോലീസ്. നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിനു സമീപത്തെ ട്രാക്കിലാണ് ആദ്യം പോസ്റ്റ് എടുത്തുവച്ചത്. ശനിയാഴ്ച പുലർച്ചെ 1.20ന് ട്രാക്ക് വഴി നടന്നു പോയ ആരോ കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷനിലെ ഗേറ്റ് കീപ്പർ ആനന്ദിനെ കാര്യം വിളിച്ച് അറിയിച്ചു. ആനന്ദ് കുണ്ടറ റെയിൽവെ സ്റ്റേഷനിലും എഴുകോൺ പോലീസിലും അറിയിച്ചു.
‘വില 1.42 കോടി രൂപ’, സംഗീത സംവിധാനയകന് പോര്‍ഷെ കെയ്ന്‍ സമ്മാനമായി നല്‍കി ബാലയ്യ
തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി പോസ്റ്റ് മാറ്റുകയും റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് എത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പുലർച്ചെ 3.30ന് നടത്തിയ അന്വേഷണത്തിൽ ട്രാക്കിൽ വീണ്ടും പോസ്റ്റിന്റെ ഭാഗം ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. രണ്ടുതവണ ട്രാക്കിൽ പോസ്റ്റ് കണ്ടത് ദുരൂഹത പടർത്തി. രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയിൽപെട്ടിരുന്നില്ലെങ്കിൽ മിനിറ്റുകൾക്കകം കടന്നു പോകുന്ന തിരുനെൽവേലി പാലരുവി എക്സ്പ്രസ് പോസ്റ്റിലിടിച്ചു വൻ ദുരന്തം ഉണ്ടാകുമായിരുന്നു.
അതേസമയം റെയിൽവേ പോലീസ്, ആർപിഎഫ്, മധുര റെയിൽവേ ക്രൈം ബ്രാഞ്ച് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പഴയ ടെലിഫോൺ പോസ്റ്റിന്റെ കാസ്റ്റ് അയൺ വരുന്ന ഭാഗം എടുക്കുന്നതിനു വേണ്ടി ട്രാക്കിൽ കൊണ്ടു വച്ചതാകാം എന്നും പോലീസ് സംശയിക്കുന്നു.
എന്നാൽ സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാകാമെന്നാണ് എഴുകോൺ പോലീസിൻറെ നിഗമനം. പക്ഷെ അട്ടിമറി സാധ്യത തള്ളികളയാനാവില്ലെന്നാണ് പുനലൂർ റെയിൽവേ പോലീസ് വ്യക്തമാക്കുന്നത്.