ദാർജിലിംഗ് ജില്ലയിൽ നടന്ന അന്താരാഷ്ട്ര സാന്താൾ കോൺഫറൻസും പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സന്ദർശനത്തെ ചുറ്റിപ്പറ്റിയും പശ്ചിമ ബംഗാളിൽ വലിയ രാഷ്ട്രീയ വിവാദം ഉയർന്നു. ആദിവാസി സംസ്കാരത്തെ ആഘോഷിക്കാൻ സംഘടിപ്പിച്ച പരിപാടി, ക്രമീകരണങ്ങളെ കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു തുറന്നുപറഞ്ഞതോടെ ദേശീയ തലത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.
പരിപാടിയിൽ പങ്കെടുത്ത ശേഷം സംസാരിച്ച രാഷ്ട്രപതി, സാന്താൾ സമൂഹത്തിന്റെ സംസ്കാരം ആഘോഷിക്കാനായി സംഘടിപ്പിച്ച കോൺഫറൻസിൽ തന്നെ സമൂഹത്തിലെ നിരവധി പേർക്ക് പങ്കെടുക്കാൻ കഴിയാതിരുന്നത് ദുഃഖകരമാണെന്ന് പറഞ്ഞു. പരിപാടി നടന്ന സ്ഥലത്തെ തിരഞ്ഞെടുപ്പിനെക്കുറിച്ചും അവർ ചോദ്യം ഉയർത്തി. സമീപത്ത് വലിയ തുറന്ന സ്ഥലങ്ങൾ ഉണ്ടായിരുന്നുവെന്നും അവിടെ പരിപാടി സംഘടിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ സാധിക്കുമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഏകദേശം അഞ്ച് ലക്ഷം പേർക്ക് പോലും അവിടെ ഒത്തുചേരാൻ കഴിയുമായിരുന്നു എന്നും അവർ പറഞ്ഞു.
ടിഎംസി സർക്കാരിനെതിരെ മോദിയുടെ കടുത്ത വിമർശനം
സംഭവത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാൾ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. സാമൂഹിക മാധ്യമമായ എക്സിൽ നടത്തിയ പോസ്റ്റിൽ അദ്ദേഹം സംഭവത്തെ “ലജ്ജാകരവും അപൂർവവുമായ സംഭവം” എന്നാണ് വിശേഷിപ്പിച്ചത്. രാഷ്ട്രപതിയുടെ വേദന രാജ്യത്തെ എല്ലാവരെയും ദുഃഖിപ്പിച്ചുവെന്നും ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരാളായ രാഷ്ട്രപതിയുടെ വികാരം ജനങ്ങളെ ഏറെ വേദനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപദവിയായ രാഷ്ട്രപതിയുടെ സ്ഥാനത്തെ എല്ലായ്പ്പോഴും ആദരിക്കേണ്ടതാണെന്നും അത് രാഷ്ട്രീയത്തിന് മുകളിലുള്ളതാണെന്നും മോദി കൂട്ടിച്ചേർത്തു.
This is shameful and unprecedented. Everyone who believes in democracy and the empowerment of tribal communities is disheartened.
The pain and anguish expressed by Rashtrapati Ji, who herself hails from a tribal community, has caused immense sadness in the minds of the people… https://t.co/XGzwMCMFrT
— Narendra Modi (@narendramodi) March 7, 2026
വേദി മാറ്റവും വിവാദത്തിന് കാരണം
കോൺഫറൻസിന്റെ വേദി അവസാന നിമിഷം മാറ്റിയതോടെയാണ് പശ്ചിമ ബംഗാളിൽ വിവാദത്തിന് തുടക്കമായത്. ദാർജിലിംഗ് ജില്ലയിലെ ബിധന്നഗറിൽ നടത്താനിരുന്ന പരിപാടി സിലിഗുരിക്ക് സമീപമുള്ള ബാഗ്‌ഡോഗ്ര മേഖലയിലെ ഗോസൈൻപൂരിലേക്ക് മാറ്റിയിരുന്നു. ഈ മാറ്റം സാന്താൾ സമൂഹത്തിലെ നിരവധി ആളുകൾക്ക് പരിപാടിയിൽ പങ്കെടുക്കുന്നത് ബുദ്ധിമുട്ടാക്കിയതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി അഭാവവും ചർച്ചയായി
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അഭാവവും വിവാദം ശക്തമാക്കി. സാധാരണയായി ഒരു സംസ്ഥാനത്ത് രാഷ്ട്രപതി എത്തുമ്പോൾ മുഖ്യമന്ത്രി അല്ലെങ്കിൽ കുറഞ്ഞത് ഒരു മുതിർന്ന മന്ത്രി വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തുന്ന പതിവുണ്ടെങ്കിലും, ഈ സന്ദർശനത്തിൽ സിലിഗുരി മേയർ ഗൗതം ദേബ് മാത്രമാണ് രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കൂടാതെ പ്രസംഗത്തിനിടെ രാഷ്ട്രപതി ഈ വിഷയവും പരാമർശിച്ചു. “രാഷ്ട്രപതി ഒരു സ്ഥലത്ത് എത്തുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ എത്തേണ്ടതാണ്,” താൻ ബംഗാളിന്റെ മകളാണെന്നും മമത ബാനർജിയെ സഹോദരിയായി കാണുന്നുവെന്നും പറഞ്ഞ രാഷ്ട്രപതി, മുഖ്യമന്ത്രിക്ക് തനിക്കെതിരെ എന്തെങ്കിലും അസ്വസ്ഥതയുണ്ടോ എന്നറിയില്ലെന്നും കൂട്ടിച്ചേർത്തു.
മമത ബാനർജിയുടെ മറുപടി
പിന്നാലെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി മമത ബാനർജിയെത്തി. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് നിശ്ചയിച്ച പ്രോട്ടോകോൾ അനുസരിച്ചാണ് രാഷ്ട്രപതിയെ സ്വീകരിച്ചതും യാത്രയയപ്പു നൽകിയതുമെന്നും അവർ എക്സിൽ കുറിച്ചു. സിലിഗുരി മുനിസിപ്പൽ കോർപ്പറേഷൻ മേയർ, ദാർജിലിംഗ് ജില്ലാ കളക്ടർ, സിലിഗുരി പോലീസ് കമ്മീഷണർ എന്നിവർ ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചു. കോൺഫറൻസ് സംഘാടകർ തയ്യാറെടുപ്പിൽ പിഴവുണ്ടാക്കിയിരിക്കാമെന്നും ജില്ല ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്നും ബാനർജി വ്യക്തമാക്കി.
International Santal Council, a private organisation, invited Hon’ble President to the 9th International Adivasi Santal Conference in Siliguri.
After Advanced Security Liaison, district administration flagged in writing to the President’s Secretariat that the organiser appeared…
— Mamata Banerjee (@MamataOfficial) March 7, 2026
വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രം
സംഭവം ഏറെ രാഷ്ട്രീയ വിവാദമായി മാറിയതോടെ കേന്ദ്ര സർക്കാർ പശ്ചിമ ബംഗാൾ സർക്കാരിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
രാഷ്ട്രപതിയെ സ്വീകരിക്കുന്നതിലെ പ്രോട്ടോകോൾ പാലിച്ചോ?, കോൺഫറൻസ് വേദി അവസാന നിമിഷം മാറ്റിയതിന്റെ കാരണങ്ങൾ, യാത്രാമാർഗ്ഗത്തിലെ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങളിലാണ് വിശദീകരണം തേടിയിരിക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയും രാഷ്ട്രപതിയുടെ വരവിലും യാത്രയയപ്പിലും പങ്കെടുക്കാത്തതിനെക്കുറിച്ചും റിപ്പോർട്ടുകളിൽ കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംഭവത്തെ തുടർന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തൃണമൂൽ കോൺഗ്രസ് ഭരണത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാരും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ ശക്തമായിരിക്കുകയാണ്. ബിജെപി ഇത് ഭരണപരമായ ഗുരുതര വീഴ്ചയാണെന്ന് ആരോപിക്കുമ്പോൾ, രാഷ്ട്രപതിയുടെ സ്ഥാനത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് മമത ബാനർജി തിരിച്ചടിച്ചു. കൂടാതെ, മറ്റു സംസ്ഥാനങ്ങളിൽ ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഇത്രയും പ്രതികരണം ഉണ്ടായില്ലെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
#WATCH | Kolkata | On President Droupadi Murmu’s statement, West Bengal Chief Minister Mamata Banerjee says, “Before commenting on West Bengal, you should see the condition of the BJP-ruled states… It is not right to comment after listening to just one political party…” https://t.co/o4RnIHJeuf pic.twitter.com/S5sR2zros7
— ANI (@ANI) March 7, 2026
















































