കാസർകോഡ്: ഫേസ്ബുക്കിലൂടെ മലയാളി നഴ്സ് രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സമൂഹമാധ്യമത്തിലൂടെ ഫോളോ ചെയ്യുന്നത് 4000 ത്തിൽ അധികം വരും. പവി ആനന്ദാശ്രമം എന്നാണ് പവിത്രന്റെ ഫേസ്ബുക്ക് പ്രൊഫൈൽ. ഇയാളുടെ പ്രൊഫൈലിൽ കയറിനോക്കിയാൽ ഇഷ്ടന് പോസ്റ്റിടുന്നത് അത്ര താൽപര്യമുള്ള സംഗതിയല്ലെന്നു മനസിലാകും. മാത്രമല്ല ഏറെ പ്രിയം ആരാന്റെ പോസ്റ്റിനു താഴെ ചില കുത്സിത കമന്റുകളിടാനാണെന്നു തിരിയും. ഇതിനായി ഉറക്കം വരെ വേണ്ടെന്നു വയ്ക്കും പവിത്രൻ.
സമൂഹമാധ്യമത്തിലെ ഇത്തരം എന്റർടൈൻമെന്റിന് എ. പവിത്രനു കിട്ടിയത് രണ്ട് സസ്പെൻഷനും അറസ്റ്റും രണ്ടു വട്ടം താക്കീതും. പക്ഷെ നേരിട്ടുള്ള ഇടപെടലിൽ പവിത്രൻ സൗമ്യനും ശാന്തനുമാണെന്ന് സുഹൃത്തുക്കൾ. അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത ജി. നായരെ അപമാനിച്ചതിന് റിമാൻഡിലാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രൻ ഇപ്പോൾ.
കഴിഞ്ഞ ദിവസം വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെക്കുറിച്ചുള്ള ഒരു പോസ്റ്റിനു കമന്റായാണ് അശ്ലീല പരാമർശം നടത്തിയത്. വ്യാഴാഴ്ച രാത്രിയാണ് രഞ്ജിത ജി. നായരുടെ ഫോട്ടോ സഹിതമുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിനു താഴെ പവിത്രൻ അപകീർത്തികരമായ കമന്റിട്ടത്. മണിക്കൂറുകൾക്കുള്ളിൽ ആ കമന്റിനു താഴെയും ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ട് സഹിതം മറ്റു സമൂഹമാധ്യമങ്ങളിലും പ്രതിഷേധം നിറഞ്ഞു. മുഖ്യമന്ത്രിക്കുവരെ പരാതി പോയി.
അതേസമയം പവിത്രൻ പലപ്പോഴും ഓഫിസിൽ മദ്യപിച്ചെത്താറുണ്ടായിരുന്നെന്നും പല സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും നേരത്തേ പരാതിയുണ്ട്. പോലീസ് അറസ്റ്റ് ചെയ്യുമ്പോഴും ഇയാൾ മദ്യ ലഹരിയിലായിരുന്നു. സമൂഹ മാധ്യമത്തിൽ വളരെയേറെ സമയം ചെലവഴിക്കുന്ന പവിത്രൻ മുൻപും പ്രമുഖരടക്കം പലരെയും അധിക്ഷേപിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിൽ സമൂഹ മാധ്യമത്തിലൂടെ അപകീർത്തി പ്രചാരണം നടത്തിയതിന് നെല്ലിക്കാട്ട് പരമശിവ വിശ്വകർമ ക്ഷേത്രം പ്രസിഡന്റ് നൽകിയ പരാതിയിൽ പവിത്രനെ എഡിഎം താക്കീത് ചെയ്തിരുന്നു.
അതുപോലെ 2024 ഫെബ്രുവരിയിൽ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി. ഭുവനചന്ദ്രൻ നൽകിയ പരാതിയിലും കർശന താക്കീത് കിട്ടി. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ. ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതിപരമായും അധിക്ഷേപിച്ചു പോസ്റ്റിട്ടെന്ന പരാതിയിൽ 2024 സെപ്റ്റംബറിൽ ഇയാളെ സസ്പെൻഡ് ചെയ്തു. പിന്നീട് നടപടികൾ പൂർത്തിയാക്കി നവംബർ ഏഴിനാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. സിപിഐയുെട ജോയിന്റ് കൗൺസിൽ ജില്ലാ ഭാരവാഹിയായിരുന്ന പവിത്രനെ പിന്നീട് ചുമതലയിൽനിന്നു നീക്കിയിരുന്നു. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനെത്തുടർന്നായിരുന്നു ഇത്. നിലവിൽ ഇയാൾക്ക് ജോയിന്റ് കൗൺസിലുമായി ബന്ധമില്ലെന്നും ഭാരവാഹികൾ അറിയിച്ചു.
അതേസമയം ഹോസ്ദുർഗ് താലൂക്ക് ഓഫിസിൽ ജോലി ചെയ്തിരുന്ന കാലത്ത് പവിത്രൻ ഹോസ്ദുർഗിൽ ജോലി ചെയ്യുന്ന സമയത്ത്, തനിക്ക് മാനസികമായി അസ്വാസ്ഥ്യമുള്ളതായി പവിത്രൻ ചില അടുപ്പക്കാരോടു സൂചിപ്പിച്ചിരുന്നു. രാത്രിയിൽ ഉറങ്ങാൻ കഴിയാതെ നേരം വെളുപ്പിക്കാറാണു പതിവെന്നും ചികിത്സിച്ചെങ്കിലും കാര്യമായ മാറ്റമില്ലെന്നും ഇയാൾ പറഞ്ഞിരുന്നു.
രഞ്ജിതയ്ക്കെതിരെയുള്ള കമന്റിന് കെഎസ്‌യു കാസർകോട് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. പ്രഭാകരൻ നായർ എന്നിവരാണ് പോലീസിൽ പരാതി നൽകിയത്. അപകീർത്തി ഉണ്ടാക്കുന്നത് ആവർത്തിക്കുന്നതിനാൽ പവിത്രൻ സർവീസിൽ തുടരാൻ അർഹനല്ലെന്നും കർശന നടപടി വേണമെന്നും ജില്ലാ കലക്ടറും ശുപാർശ ചെയ്തു. ഇതോടെ പവിത്രനെ ജോലിയിൽനിന്നു പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികളുടെ ആലോചനയിലാണ് സർക്കാരെന്നാണ് അറിയുന്നത്.