വാഷിങ്ടൺ: ഇന്ത്യയ്ക്കെതിരെയുള്ള യുഎസിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും ചേർന്നുള്ള കാർയാത്രയ്ക്കിടെ പകർത്തിയ സെൽഫിചിത്രം ഉയർത്തിക്കാണിച്ചാണ് കോൺഗ്രസ് അംഗം സിഡ്നി കാംലാഗർ ഡോവ് ഇത്തരത്തിൽ അഭിപ്രായം പ്രകടമാക്കിയത്. യുഎസ് വിദേശനയത്തെക്കുറിച്ചുള്ള ഒരു ഹിയറിങ്ങിനിടെയായിരുന്നു സംഭവം.
യുഎസ് ഇന്ത്യയെ റഷ്യയിലേക്ക് അടുപ്പിക്കുകയാണെന്നും ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ് ആണെന്നും അവർ പറഞ്ഞു. ഇന്ത്യയോടുള്ള ട്രംപിന്റെ നയങ്ങൾ യുഎസിനുതന്നെ ഹാനികരമാകുന്നവയാണെന്നും ഡോവ് വ്യക്തമാക്കി. ഭരണകൂടത്തിന്റെ സമ്മർദ്ദ തന്ത്രങ്ങൾ ഇരുരാജ്യങ്ങൾക്കിടയിലുള്ള തന്ത്രപരമായ വിശ്വാസത്തിനും പരസ്പര ധാരണയ്ക്കും വിനാശകരാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
“ഈ പോസ്റ്ററിന് ആയിരം വാക്കുകളുടെ വിലയുണ്ട്. തന്ത്രപ്രധാന പങ്കാളികളെ സ്വന്തം ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല”,ഡോവ് പരിഹസിച്ചു. ട്രംപ് ഭരണകൂടം യുഎസ്- ഇന്ത്യ പങ്കാളിത്തത്തിന് വരുത്തിയ നാശനഷ്ടങ്ങൾ ലഘൂകരിക്കാനും സ്ഥിരമായ സഹകരണത്തിലേക്ക് മടങ്ങാനും ഡോവ് കോൺഗ്രസ് അംഗങ്ങളോട് അഭ്യർഥിച്ചു.
അതേസമയം കഴിഞ്ഞയാഴ്ച രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. മോദി അദ്ദേഹത്തെ കൈകൊടുത്ത് ആലിംഗനം ചെയ്ത് സ്വീകരിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ച് അതേ കാറിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സ്വകാര്യ വിരുന്നിന് പുറപ്പെട്ടു. ഇരുനേതാക്കളും ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ ഒരു കാറിൽ യാത്ര ചെയ്തിരുന്നു, റഷ്യയിൽ നിർമ്മിച്ച ഔറസ് സെഡാനിലായിരുന്നു ആ യാത്ര. അത് അവരുടെ അടുത്ത ബന്ധത്തിൻ്റെ സൂചനയായി വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

















































