ഇക്കഴിഞ്ഞ ദിവസം 24 ന്യൂസിൽ പാലക്കാട് MLA രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിമുഖം പുറത്ത് വന്നതിനുശേഷം സൈബർ ആക്രമണം മുഴുവൻ അഭിമുഖം ആങ്കർ ചെയ്ത ഹാഷ്മി താജ് ഇബ്രാഹിമിനു നേരെ തിരിഞ്ഞിരിക്കുകയാണ്. അഭിമുഖത്തിലൊരിടത്തും അതിജീവിതയെ അപമാനിക്കുകയോ, അവർക്കെതിരായ പരാമർശങ്ങൾ നടത്തുകയോ രാഹുൽ മാങ്കൂട്ടത്തിലിനെ സപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടല്ല ഈ ആക്രമണം. രാഹുൽ മാങ്കൂട്ടത്തിൽ അഭിമുഖത്തിന് വന്നപ്പോൾ അയാളോട് എന്തുകൊണ്ട് ആക്രമണോത്സുകമായി ചോദ്യങ്ങൾ ചോദിച്ചില്ല എന്ന് പറഞ്ഞാണ് ആക്രമണം. ചുരുക്കത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന സൈബർ പ്രൊഫൈലുകളേക്കാൾ ഒട്ടും താഴെയല്ല മറിച്ച് ഒരുപടി മുന്നിലാണ് തങ്ങളെന്ന് തെളിയിക്കുകയാണ് അതിജീവിതയെ അനുകൂലിക്കുന്നവർ ഹാഷ്മിയുടെ സാമൂഹ്യ മാധ്യമ പ്രൊഫൈലുകളിൽ ചൊരിയുന്ന കമന്റുകളിലൂടെ.
കമന്റുകളിൽ തെറിപറയുന്ന വെട്ടുകിളികളെ തൽക്കാലം വിടാം. എന്നാൽ അഭിമുഖത്തിന്റെ പേരിൽ ഹാഷ്മിയെ വിമർശിച്ച രണ്ടു പേരുടെ പോസ്റ്റുകൾ പക്ഷേ അങ്ങനെ വിട്ടു കളയാവുന്നതല്ല. അതിൽ ആദ്യത്തേത് ന്യൂസ് മലയാളം 24 എന്ന ചാനലിൽ നിന്ന് ഇപ്പോൾ ബിഗ് ന്യൂസിലേക്ക് മാറിയ ലക്ഷ്മി പദ്മയുടേതാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എല്ലാ ആരോപണങ്ങളും ഫോളോ ചെയ്ത് കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ടു വരാൻ ശ്രമിച്ചിരുന്ന മാധ്യമ പ്രവർത്തകയാണ് ലക്ഷ്മി പദ്മ. ലക്ഷ്മി പദ്മയുടെ പോസ്റ്റിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇതാണ്.
മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ 24 മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കാതെ പോയ ചില ചോദ്യങ്ങൾ …സമാഹരിക്കാതെ പോയ തെളിവുകൾ
1. മൂന്നാമത്തെ പരാതിക്കാരിയിൽ നിന്നും സാമ്പത്തികവും സമ്മാനങ്ങളും സ്വീകരിച്ചില്ല എങ്കിൽ അവർ നടത്തിയിരിക്കുന്ന ബാങ്ക് ട്രാൻസ്ഫറുകളും ഓൺ ലൈൻ പേർച്ചസുകളും കൊറിയർ ഡിറ്റൈലുകളും എങ്ങനെ ആണ് രാഹുൽ മാങ്കൂട്ടത്തിന്റെ പേരിലേക്ക് ആകുന്നത്. കോടതി സമക്ഷമുള്ള തെളിവുകൾ ആണ് ഞാനിവിടെ പോസ്റ്റ് ചെയ്യുന്നത്
2. അതിജീവിതകൾക്കെതിരെ ദുർബല വാദമുഖങ്ങൾ ഉയർത്താൻ ഒരു മടിയും കാണിക്കാത്ത രാഹുൽ എന്തുകൊണ്ടാണ് ഗർഭഛിദ്രം അടക്കമുള്ള ഗുരുതര പരാതികളെ കുറിച്ച് മിണ്ടാത്തത് ?
3. തനിക്ക് ഉത്തരം ഇല്ലാത്ത കാര്യങ്ങൾ വരുമ്പോൾ അവയല്ലാം കോടതിയുടെ പരിഗണനയിൽ അല്ലേ എന്ന് ഉരുളുന്ന രാഹുൽ കോടതിയുടെ പരിഗണനയിൽ തെളിവുകൾ ആയി ഇരിക്കുന്ന ചാറ്റുകളെ പറ്റി തെറ്റിദ്ധാരണ ജനകമായ കാര്യങ്ങൾ പറയുന്നത് എങ്ങനെ?
4.പാലക്കാട്കാരി അല്ലാത്ത മൂന്നാം പരാതിക്കാരിയെ എന്തിന് രാഹുൽ ഫ്ലാറ്റ് വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബിൽ ടെക് ഗ്രൂപ്പുമായി സംസാരിക്കാൻ ചുമതലപ്പെടുത്തണം?
5.തന്റെ ഫ്ലാറ്റിലേക്ക് വരുന്നത് സേഫ് ആണെന്ന് കരുതിയാണ് മൂന്നാം പരാതിക്കാരി അവിടേക്ക് വരാമെന്ന് ഏറ്റതെങ്കിൽ എന്തിനാണ് അവർ അവരുടെ സുഹൃത്തിനെയും രാഹുലിന്റെ സുഹൃത്തായ ഫെനിയെയും ഒപ്പം കൂട്ടണം എന്ന് ഈ ചാറ്റുകളിൽ പറയുന്നത്? (കോടതിയിൽ തെളിവായിരിക്കുന്ന ചാറ്റ് ന്റെ സ്ക്രീൻ ഷോട്ട് താഴെ)
6. പരാതിപ്പെട്ട മൂന്ന് പേരുമായും ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധമെന്ന് രാഹുൽ പറയുമ്പോഴും ഒരു രാഷ്ട്രീയ നേതാവിന് ഒരേ സമയം ഇതെങ്ങനെ സാധ്യമാകുമെന്ന ധാർമികമായ ചോദ്യം? ( ഈ കേസുകൾ നേരാംവണ്ണം പഠിച്ചെങ്കിൽ ഹാഷ്മിക്ക് അതിന് ആകുമായിരുന്നു )
അത്യന്തം നിഷ്ഠൂരമായ ലൈംഗിക അതിക്രമങ്ങൾ മാധ്യമമേഖലയിൽ തന്നെയുള്ള മറ്റ് സ്ത്രീകൾക്കെതിരെ ഉണ്ടായി എന്നറിഞ്ഞിട്ടും അവയിലെക്കൊന്നും പരോക്ഷമായ ഒരു ചോദ്യമുന പോലും ഹാഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്?
അതിജീവിതകൾ (പരാതിയുമായി എത്തിയവരും അല്ലാത്തവരും) സൈബർ ഇടങ്ങളിലും അല്ലാതെയും നേരിടുന്ന ആക്രമണങ്ങൾ നേരിട്ടറിയാവുന്ന ഹാഷ്മി, അവരൊക്കെ മരണക്കയത്തിലേക്ക് പോകാതെ പിടിച്ചു നിൽക്കുന്നതിന്റെ അധ്വാനം കുറെ ഒക്കെ മനസിലാക്കിയ ഹാഷ്മി, അവരുടെയെല്ലാം ചങ്ക് തകരുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും ഇങ്ങനെ ഒരു വേട്ടക്കാരന് സ്പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വർക്ക് ചെയ്യണമായിരുന്നു. ശ്വാസമെടുക്കാതെ നിങ്ങൾ നടത്തുന്ന ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു.
ഇത്രയുമാണ് ലക്ഷ്മി പദ്മ എഴുതിയത്. കൂടെ കോടതി സമക്ഷമുള്ള തെളിവുകളാണ് എന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ ആമസോണിൽ നിന്നും വാങ്ങിക്കൊടുത്ത ഷാമ്പൂവിന്റേയും സോപ്പിന്റേയും ഒക്കെ ബില്ലുകളും ഡെലിവറി നോട്ടുകളും നൽകിയിട്ടുണ്ട്. കോടതി സമക്ഷമുള്ള തെളിവുകൾ ഇങ്ങനെ പബ്ലിക് പോസ്റ്റായി ഇടാൻ കഴിയുന്ന ലക്ഷ്മി പദ്മയ്ക്ക് രാഹുലിനെ വിളിച്ച് ഒരു ഇന്റർവ്യൂ എടുക്കാവുന്നതല്ലേ ഉള്ളൂ. ഒരു ഇന്റർവ്യൂവിന് സമ്മതിച്ചപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ഒരുപക്ഷേ പറഞ്ഞു കാണും, ചില ചോദ്യങ്ങൾ ഒഴിവാക്കണമെന്ന്. എങ്കിൽ ഇന്റർവ്യൂ തരാമെന്ന്. എന്തായാലും രാഹുൽ മാങ്കൂട്ടത്തിൽ എന്തു പറയുന്നു എന്നത് കേൾക്കാൻ ആളുകൾ ഉണ്ട് എന്നത് ഈ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ഉയർന്ന വിമർശങ്ങളിൽ നിന്ന് തന്നെ വ്യക്തമാണല്ലോ. അപ്പോൾ അങ്ങനെ ഒരു വ്യക്തിക്ക് പറയാനുള്ള കാര്യങ്ങൾ ചാനലിലൂടെ ടെലികാസ്റ്റ് ചെയ്തു എന്ന് മാത്രം കരുതിയാൽ മതി. കുറ്റ വിചാരണയോ ചോദ്യം ചെയ്യലോ ഒന്നുമല്ലല്ലോ നടത്തുന്നത്.
പിന്നെ ലക്ഷ്മി പദ്മ അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ കൈയിൽ അതിജീവിത കോടതിക്ക് സമർപ്പിച്ച സകല രേഖകളും ഉണ്ട്. എല്ലാം അതിജീവിതയുടെ സൗകര്യത്തിന് കട്ട് ചെയ്തെടുത്ത് സ്ക്രീൻ ഷോട്ടുകൾ. എല്ലാം രാഹുൽ മാങ്കുട്ടത്തിലിനെതിരെ സംസാരിക്കുന്നവ. അപ്പോൾ അയാൾക്ക് പറയാനുള്ളതിനുള്ള അവസരവും ലഭിക്കേണ്ടേ, അതിന് ഇങ്ങനെ അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ലല്ലോ. സത്യം പുറത്തു വരട്ടെ. രണ്ടു പേരും തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്.
എന്തായാലും ലക്ഷ്മി പദ്മ പാലക്കാട്ടെ ഫ്ലാറ്റ് ആ യുവതി വാങ്ങി നൽകിയതാണെന്നതിനുള്ള തെളിവുകളൊന്നും ഇതിൽ കാണിച്ചിട്ടില്ല. മാത്രമല്ല രാഹുൽ തനിക്ക് അവർ ഈ പറയുന്ന സാധനങ്ങൾ വാങ്ങി നൽകിയെന്നതിനെ നിഷേധിച്ചിട്ടുമില്ല. അവസാനമായി ലക്ഷ്മി പദ്മയോട് ഒരു കാര്യം കൂടി ചോദിക്കട്ടെ, ബിഗ് ടിവിയിലേക്കാണല്ലോ പുതുതായി ചേക്കേറിയിരിക്കുന്നത്. അവിടെ വേണു ബാലകൃഷ്ണൻ എന്ന സഹപ്രവർത്തകൻ ഉണ്ട്. പുള്ളിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അംഗീകരിക്കുന്നുണ്ടോ. അതോ ശ്രീമതി ടീച്ചറുടെ ഭാഷയിൽ പീഡനത്തിന്റെ തീവ്രത അളന്നാണോ ധാർമിക രോഷം ഉണരുക. എന്തായാലും സൈബർ ഇടങ്ങളിലെ ആക്രമണങ്ങളെക്കുറിച്ച് ലക്ഷ്മി പദ്മ പറയുന്നുണ്ട്. ഹാഷ്മിയുടെ പോസ്റ്റിനു താഴെയുള്ള കമന്റുകൾ കൂടി നോക്കി അത് അംഗീകരിക്കുന്നുണ്ടോ എന്നു കൂടി പറയുക,
രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിയെ യാതൊരു വിധത്തിലും ന്യായീകരിക്കുന്നില്ല എന്നും അതിജീവിതമാർക്കൊപ്പമാണ് എന്നും പറഞ്ഞാണ് ഹാഷ്മി ഇന്റർവ്യൂ ആരംഭിക്കുന്നത്. രാഹുലിന്റെ അഭിപ്രായങ്ങൾ പറഞ്ഞതിന് ഹാഷ്മിയെ വെട്ടിക്കീറുന്നതിനോട് ഏത് രീതിയിലാണ് നിങ്ങൾക്ക് യോജിക്കാനാവുക. മാധ്യമ ആക്ടിവിസം മാധ്യമ ടെറ റിസം ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകൾക്കിടയിൽ ഇനി മാധ്യമ പ്രവർത്തകർ തമ്മിലുള്ള അങ്കംവെട്ടുകളും കാണേണ്ടി വരുമെന്ന് തോന്നുന്നു.
















































