തിരുവനന്തപുരം: ഔദ്യോഗിക സോഷ്യൽ മീഡിയസെൽ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി സിപിഎം. എംവി നികേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സെല്ലിൻറെ നിർദ്ദേശങ്ങൾ ഇതുവരെ പാർട്ടി നേതൃത്വം അംഗീകരിച്ചിട്ടില്ല. സംസ്ഥാന സമിതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും സ്വതന്ത്ര പ്രൊഫൈലുകളുടെ പ്രചാരണം. സിപിഎമ്മിന് പാർട്ടി പത്രവും ചാനലുമുണ്ട്. എന്നാൽ അഭിപ്രായ രൂപീകരണത്തിലും ആശയ പ്രചാരണത്തിലും സോഷ്യൽമീഡിയ സാധ്യതകളുപയോഗിച്ചേ മുന്നോട്ട് പോകാനാകു എന്ന് സിപിഎം വിലയിരുത്തിയിട്ടും അതിനുള്ള നടപടി തുടങ്ങിയിട്ടും നാളെറെയായി.
ചിതറിക്കിടക്കുന്ന ഇടത് അനുഭാവ പ്രഫൈലുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പ്രത്യേക സംവിധാനത്തിന് പദ്ധതിയിട്ടത്. മുഴുവൻ സമയ മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് പാർട്ടി ചട്ടക്കൂട്ടിലേക്ക് എത്തിയ എംവി നികേഷ് കുമാറിനെ ചുമതലയും ഏൽപ്പിച്ചു. 50 ഓളം ഓൺലൈൻ മാധ്യമങ്ങളുടെ ശൃംഖല തീർത്ത് സർക്കാർ അനുകൂല പ്രചാരണം അടക്കം പ്രത്യേക ടീം തയ്യാറാക്കിയ പദ്ധതിയോ, നൽകിയ ബജറ്റോ പാർട്ടി അന്തിമ അംഗീകാരത്തിന് എടുത്തിട്ടില്ലെന്നാണ് വിവരം. മാത്രമല്ല തുടക്കം മുതൽ ടീമിലുണ്ടായിരുന്ന ചിലർ വിട്ട് പോകുന്ന സ്ഥിതിയുമുണ്ടായി. ഇതെല്ലാം നിലനിൽക്കെയാണ് പതിനായിരം സ്വതന്ത്ര പ്രൊഫൈലുകളെ കണ്ടെത്താനും അവരെ പാർട്ടിയുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കാനും പദ്ധതി രൂപീകരിക്കുന്നത്.
വിവിധ വിഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് ഇഎഎസ് അക്കാദമിയിൽ എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ അവബോധം നൽകുന്നുണ്ട്. ഓരോ ബാച്ചിനും രണ്ട് ദിവസമാണ് പരീശീലനം. പാർട്ടി നേതാക്കളും സഹജീവികളായ ബുദ്ധിജീവികളുമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പ്രത്യക്ഷത്തിൽ പാർട്ടിക്ക് വേണ്ടിയെന്ന് തോന്നാത്ത വിധം എന്നാൽ ഇടത് ആശയങ്ങളിൽ ഊന്നി നിന്നും സർക്കാർ പ്രവർത്തനങ്ങളെ ജനങ്ങളിലേക്കെത്തിക്കാനും ഇത്തരം ആളുകളെ സിപിഎം പ്രയോജനപ്പെടുത്തും. പഠന ക്ലാസിൽ പങ്കെടുത്ത പകുതിയിധികം പേരും വനിതകളാണ്. പറയുന്ന കാര്യങ്ങളിൽ വിശ്വാസ്യതയും അത് വഴി പൊതു സമൂഹത്തിൽ റീച്ചും ലക്ഷമിട്ടാണ് പാർട്ടി നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ‘പതിനായിരപ്പട’ പ്രവർത്തന സജ്ജരാകും വിധമാണ് സിപിഎം സജ്ജീകരണം.