കാസർഗോട്: ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധത്തിൽ പോരായ്മയുള്ളതായി സി.പി.എം. വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ഗൃഹസന്ദർശനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദ്ദേശത്തിലാണ് ഈ പരാമർശം. ഏറെ ഫലപ്രദമാക്കാവുന്ന ഗൃഹസന്ദർശനത്തോട് വിവിധ പാർട്ടിഘടകങ്ങൾ അനാസ്ഥയാണ് കാട്ടിയതെന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഓരോ ബൂത്തിലും രണ്ടു പാർട്ടി അംഗങ്ങൾ മുഴുവൻ സമയ പ്രവർത്തകരായി വേണം. ബൂത്ത് അടിസ്ഥാനത്തിൽ മുഴുവൻ സമയ പ്രവർത്തകരായി നിശ്ചയിക്കുന്നവർക്ക് പഞ്ചായത്ത്, നഗരസഭാ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ പങ്കെടുപ്പിച്ച് പ്രത്യേക പരിശീലനം നൽകണം. ബൂത്ത് കമ്മിറ്റികൾ രൂപവത്കരിക്കുമ്പോൾ പാർട്ടി അംഗങ്ങളില്ലാത്തയിടങ്ങളിൽ അനുഭാവികളെ ഉൾപ്പെടുത്തി നിർബന്ധമായും കമ്മിറ്റിയുണ്ടാക്കണം. ബൂത്ത് കമ്മിറ്റിക്കുപുറമേ മുൻകാല പാർട്ടി പ്രവർത്തകർ, അംഗങ്ങൾ ഇല്ലാത്ത സക്രിയ അനുഭാവികൾ, പൊതു സ്വീകാര്യതയുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തി സഹായകമ്മിറ്റികളും രൂപവത്കരിക്കണം. വോട്ടർമാരുമായും അവരുടെ കുടുംബങ്ങളുമായും അടുത്ത ബന്ധമുണ്ടാക്കാൻ ശ്രദ്ധിക്കണം. പാർട്ടിയിൽനിന്ന് വിട്ടുപോയവരെ തിരികെക്കൊണ്ടുവരാൻ ശ്രമിക്കണം.
സമുദായസംഘടനകളോട് നല്ലബന്ധം പുലർത്തണം. പട്ടികജാതി, പട്ടികവർഗ മേഖലകൾ കേന്ദ്രീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കണം. പാർട്ടി എം.എൽ.എ.മാർ ഇല്ലാത്ത ഇടങ്ങളിൽ നേതാക്കൾ നിർബന്ധമായും പങ്കെടുക്കണമെന്നും നിർദേശിച്ചു.
സാധാരണ രാഷ്ട്രീയപ്രവർത്തനം അത്ര എളുപ്പമല്ലാത്ത ഫ്ലാറ്റുകളിൽ പ്രത്യേകം ശ്രദ്ധവേണമെന്നും ഓർമ്മിപ്പിക്കുന്നു. ചില ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒരു ബൂത്തിലേക്കുള്ള വോട്ടർമാരുണ്ട്. സർക്കാരിനെയും ജീവനക്കാരെയും ജനപ്രതിനിധികളെയും ഉപയോഗപ്പെടുത്തി ബന്ധമുറപ്പിക്കാനാണ് നിർദ്ദേശം. ചെറുഗ്രൂപ്പുകൾ രൂപവത്കരിച്ച് പ്രവർത്തിക്കണം.
തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഓരോ ബൂത്തിൽനിന്നും രണ്ട് വനിതാ പ്രവർത്തകരെവീതം കണ്ടെത്തി സ്ക്വാഡുകൾ രൂപവത്കരിക്കണമെന്നും അതിൽ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട സ്ത്രീകളെയും ഉൾപ്പെടുത്തണമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശത്തിൽ പറയുന്നു.















































