ഇടുക്കി: മുൻ എംഎൽഎ ഇഎസ് ബിജിമോൾക്ക് ഇടുക്കി ജില്ലയ്ക്കു പുറത്തുള്ള പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിൽ സിപിഐയുടെ വിലക്ക്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ആണ് വിലക്കേർപ്പെടുത്തിയത്. ഏലപ്പാറ മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളുടെയും പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇഎസ് ബിജിമോൾക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്.
സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ ഇഎസ് ബിജിമോൾ വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. പാർട്ടി സംസ്ഥാന കൗൺസിലിലെ ക്ഷണിതാവാണ് മുൻ എംഎൽഎ ഇഎസ് ബിജിമോൾ ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ പങ്കെടുത്തത്. സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെതന്നെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഈ തർക്കത്തിൽ ഒരു ഭാഗത്ത് ബിജിമോളുടെ ഭർത്താവിന്റെ പേരായിരുന്നു ഉയർന്ന് വന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് ഭർത്താവിന്റെ പേര് ഉയർന്നുവന്നതിൽ ബിജിമോൾക്ക് പങ്കില്ലെന്നാണ് എക്‌സിക്യൂട്ടീവ് വിലയിരുത്തിയത്. പക്ഷെ തുടർന്നുണ്ടായ തർക്കങ്ങളിൽ പാർട്ടിയുടെ സമ്മേളനം നടത്തിപ്പ് സംബന്ധിച്ച് മാർഗരേഖ പാലിച്ചുകൊണ്ട് കാര്യങ്ങൾ നടപ്പാക്കുന്നതിൽ ബിജിമോൾക്ക് വീഴ്ചയുണ്ടായി എന്നാണ് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. ഇതിനെ തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ചത്.