തിരുവനന്തപുരം: ദേശീയ പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതാണ് സർക്കാർ ചെയ്യുന്നത്. അതിൽ യാതൊരു പിഴവും വന്നിട്ടില്ല. ദേശീയ പാത നിർമിക്കുന്നതിൽ ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതിൽ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സർക്കാരിനോ ഇല്ല.
അതെല്ലാം ദേശീയ പാത അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് നടക്കുക. നിർമാണത്തിലെ പ്രശ്നങ്ങളിൽ LDF നെ പഴിചാരുകയാണ് ചെയ്യുന്നത്. കുറ്റപ്പെടുത്താൻ അവസരം ലഭിച്ചവർ അത് ഉപയോഗിക്കുന്നു. സ്ഥലമേറ്റെടുത്ത് നൽകിയത് നാടിനോടുള്ള ഉത്തരവാദിത്തം കൊണ്ടാണ്. അതിൽ യാതൊരു പിഴവുമില്ല മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതുപോലെ ദേശീയപാത അതോറിറ്റിയുടെ നിബന്ധനകൾ അംഗീകരിക്കാൻ സംസ്ഥാനം നിർബന്ധിതരാകുകയായിരുന്നു. രാജ്യത്ത് എങ്ങുമില്ലാത്ത തുകയ്ക്ക് ഭൂമി ഏറ്റെടുത്ത് നൽകേണ്ടുന്ന അവസ്ഥ സംസ്ഥാന സർക്കാരിന് ഉണ്ടായിട്ടുണ്ട്. അത് യുഡിഎഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇപ്പോൾ ദേശീയ പാതയുടെ നിർമാണം നടക്കുന്ന ചില ഭാഗത്ത് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അത് എൽഡിഎഫിന്റെ മേൽ കുറ്റപ്പെടുത്തൽ ഉണ്ടാകുന്നു. പാത തകർന്നതിൽ സംസ്ഥാനത്തിന് യാതൊരു ഉത്തരവാദിത്തവുമില്ല. കുറ്റപ്പെടുത്താൻ അവസരം ലഭിച്ചവർ അത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
സ്ഥലം ഏറ്റെടുത്ത് കൊടുത്തിരുന്നിലായിരുന്നുവെങ്കിൽ റോഡ് പണികൾ ഉണ്ടാകിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ സാമ്പത്തികമായി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നിബന്ധനകളുമായി കേന്ദ്രം മുന്നോട്ട് വരുന്നു. വിഹിതം ഔദാര്യമല്ല സംസ്ഥാനങ്ങളുടെ അവകാശം. കേരളത്തോട് കേന്ദ്രം വിരോധംവെച്ചു പുലർത്തുന്നു. നാലര ലക്ഷം വീടുകൾ ലൈഫ് പദ്ധതിയിലൂടെ നിർമിച്ചു നൽകി. നാല് ലക്ഷത്തിലധികം പട്ടയം വിതരണം ചെയ്തു. കിഫ്ബിയ്ക്ക് വലിയ പരിഹാസവും എതിർപ്പും നേരിടേണ്ടി വന്നു. തൊണ്ണൂറായിരം കോടിയുടെ വികസനം കിഫ്ബിയിലൂടെ നടപ്പാക്കി. കിഫ്ബി വായ്പ സംസ്ഥാന വായ്പയായി കണക്കാക്കുമെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. കേരളത്തിന്റെ ദുരവസ്ഥ കണ്ട് സഹായിക്കാൻ വന്നവരെയും മോദി സർക്കാർ തടുത്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.