പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഞാറക്കോട് കുമാരൻ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിന്റെ പൂർണ ഉത്തരവാദി സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രിലിൽ മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ അലൻ എന്ന യുവാവ് കൊല്ലപ്പെട്ടപ്പോൾ എംഎൽഎയും ജില്ലാ ഭരണകൂടവും വനംവകുപ്പും നൽകിയ ഉറപ്പ് പാലിച്ചിരുന്നെങ്കിൽ മറ്റൊരു ജീവൻ കൂടി നഷ്ടപ്പെടുമായിരുന്നില്ല.
കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ റെയിൽ ഫെൻസിങ് പദ്ധതി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അതിനുപകരം വൈദ്യുതി വേലിയുടെ പേരിൽ അഴിമതി നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുവാൻ സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ ജില്ലാഭരണ കൂടവും എംഎൽഎയും വനംവകുപ്പും ജനങ്ങൾക്ക് നൽകിയ ഉറപ്പ് സമയബന്ധിതമായി നടപ്പാക്കണം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ ജോലിയും, കേന്ദ്രസർക്കാർ നൽകുന്ന പത്ത്‌ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും ധനസഹായമായി നൽകണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു.