തിരുവനന്തപുരം: ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇടപെട്ടാൽ 5 മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്നും സി.ദിവാകരൻ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ് സി അംഗങ്ങൾക്കുള്ളത്. ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പിഎസ് സി ശമ്പള വർധയെ ന്യയീകരിക്കുകയാണെന്നും ദിവാകരൻ വിമർശിച്ചു.
ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള പ്രവർത്തനം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ദേശിയ തലത്തിൽ ആശ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് നിർദേശം. ആശ പ്രവർത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
അതേസമയം ശമ്പള വർധനവ് അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നിൽ പണിമുടക്കി സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ കണക്കെടുപ്പ് ആരോഗ്യ വകുപ്പ് തുടങ്ങി. പതിമൂന്നാം ദിനത്തിലേക്ക് കടന്ന ആശാവർക്കർമാരുടെ രാപ്പകൽ സമരം കൂടുതൽ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേളയിലാണ് സർക്കാരും നടപടി തുടങ്ങുന്നത്. പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം. കഴിഞ്ഞ ദിവസം മുതൽ ഡിഎംഒ മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴി കണക്കെടുത്ത് തുടങ്ങി. എന്നാൽ സർക്കാറിന്റെ ഭീഷണികളുടെ തുടർച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമരസമതി നേതാക്കൾ പറഞ്ഞു.