ന്യൂഡൽഹി∙ ഉപരാഷ്ട്രപതി പദത്തിൽനിന്നുള്ള ജഗ്ദീപ് ധൻകരെ രാജി വയ്ക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചതിനു പിന്നിൽ ബിജെപി നേതൃത്വവുമായുള്ള പടലപിണക്കമെന്ന് സൂചന. ജസ്റ്റിസ് യശ്വന്ത് വർമയുടെ വിഷയത്തിലടക്കം ജഗദീപ് ധൻകർ പരിധി ലംഘിച്ചെന്നും അവിശ്വാസപ്രമേയം ഉടൻ വേണമെന്ന് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ തീരുമാനമായെന്നും ഇതോടെയാണ് ധൻകർ രാത്രിക്ക് രാത്രി രാജിവച്ചതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
.
അതേസമയം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രിയോടെ ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചത്. പക്ഷെ ഇതിനു പിന്നിൽ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽനിന്നു പണക്കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിപക്ഷ എംപിമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധൻകറിന്റെ ആഹ്വാനം കേന്ദ്ര സർക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും ഇതോടെയാണ് ധൻകർ പരിധിവിട്ടതെന്ന അഭിപ്രായം നേതൃത്വത്തിന് ഉണ്ടായതെന്നുമാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ ആറു മാസം മുൻപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദ്ദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ് ധൻകർ പരിധി ലംഘിച്ചുവെന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ പ്രമേയം ധൻകർ അംഗീകരിച്ചതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിർന്ന കേന്ദ്രമന്ത്രിമാരുടെ ഒരു യോഗം നടന്നിരു്നനു. തുടർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഓഫിസിൽ മന്ത്രിമാർ മറ്റൊരു യോഗം കൂടി. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും അവിടെ വിളിച്ചു വരുത്താൻ ബിജെപിയുടെ ചീഫ് വിപ്പിനോട് രാജ്നാഥ് സിങ് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനായി പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ബിജെപി എംപിമാരെ രാജ്നാഥ് സിങിന്റെ ഓഫിസിലേക്ക് വിളിപ്പിച്ചത്. തുടർന്ന് ഒരു പ്രധാന പ്രമേയത്തിൽ ഒപ്പിടാൻ ആവശ്യപ്പെടുകയായിരുന്നു. ബിജെപി എംപിമാർക്ക് പിന്നാലെ എൻഡിഎ ഘടകക്ഷിയിൽപ്പെട്ട രാജ്യസഭാ എംപിമാരെയും വിളിപ്പിച്ചു. എല്ലാവരോടും പ്രമേയത്തെക്കുറിച്ച് പുറത്തുപറയാൻ പാടില്ലെന്നും അടുത്ത നാല് ദിവസം ഡൽഹിയിൽ തന്നെ തുടരാനും നേതൃത്വം നിർദേശം നൽകിയിരുന്നു. പിന്നാലെ പ്രമേയത്തെക്കുറിച്ചും എംപിമാർ അതിൽ ഒപ്പുവച്ചുവെന്നും ഉള്ള വിവരം ധൻകറിനെ നേതൃത്വം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രാത്രിക്ക് രാത്രി ധൻകർ എക്സ് പേജിലൂടെ തന്റെ രാജിക്കത്ത് പുറത്ത് വിട്ടതെന്നാണ് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നത്.